Saturday, January 31, 2015

Dharam salayil mazha peyyumbol-Tenzin Tsundue


Dharam salayil mazha peyyumbol-Tenzin Tsundue
Chandrika weekly 2015 Jan 

Sunday, January 29, 2012

പരമകുടി


രവി കുമാര്‍


1
ഇരുള്‍മൂടിയ കൊടുംകാട്,
കാറ്റില്ല,ഒച്ചയനക്കമില്ല.
അദൃശ്യമതിലുകളാല്‍ അവര്‍ തടവിലടക്കപ്പെട്ടു
ആവശ്യംവരുമ്പോള്‍ വരുത്തും
അവരോട് വീടുകള്‍, തെരുവുകള്‍ വെടിപ്പാക്കാന്‍
ആജ്ഞാപിക്കും.
ഓഫീസുകള്‍, പരിസരങ്ങള്‍,കക്കൂസുകള്‍^
ശരിക്കും എല്ലായിടവും;
ഹൃദയമൊഴിച്ച്.


2.
അവന്‍ പറഞ്ഞു പരമകുടി
അതൊരു ഭോജനശാലയാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അതൊരു നടന്റെ ജന്മനാടാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അത് പരമേശ്വരി അമ്മന്റെ കോവില്‍ സ്ഥലമാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അവര്‍ പറഞ്ഞു,കാത്തു നില്‍ക്കൂ,
ബസ് ഉടന്‍വരും
അവന്‍ ഒച്ചത്തില്‍ കരഞ്ഞു
അവര്‍ വിപരീതമായി ചിന്തിക്കുന്നത് തുടര്‍ന്നു



തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം: രവിശങ്കര്‍
കടപ്പാട്: കഫില.ഓര്‍ഗ്

പരമകുടി: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണം. 2011 സെപ്റ്റംബറില്‍ പരമകുടിയില്‍ പൊലീസ് ഏഴ് ദളിതുകളെ വെടിവച്ചുകൊന്നു. 1957ല്‍ കൊല്ലപ്പെട്ട ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖരന് ആദരവ് അര്‍പ്പിക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്.

Sunday, January 22, 2012

സമ്മാനം

ഇറാന്‍കവിത





ഫോറ ഫറൂഖ്‌സദ്

ഞാന്‍ രാത്രിയുടെ ആഴത്തെപ്പറ്റി ഉറക്കെപ്പറഞ്ഞു
ഇരുളിന്റെ അഗാധതയില്‍നിന്ന്,
ഞാന്‍ സംസാരിക്കുന്ന രാത്രിയുടെ ആഴങ്ങളില്‍നിന്ന്

എന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍
സുഹൃത്തേ,
ഒരു വിളക്കും
ആമോദഉദ്യാനപഥങ്ങളിലെ
ആള്‍ക്കൂട്ടങ്ങളെ കാണാനായി
ഒരു ജനാലയും കൊണ്ടുവരിക



ഫോറ ഫറൂഖ്‌സദ്
(1935-1967)

ഇറാനിലെ ഏറ്റവും ശ്രദ്ധേയ കവികളിലൊരാളായിരുന്നു. തെഹ്‌റാനിലെ ഇടത്തം കുടുംബത്തില്‍ ജനിച്ചു. പതിനേഴാം വയസില്‍ വിവാഹം കഴിച്ചെങ്കിലും പരാജയമായി. തെഹ്‌റാനില്‍ തന്നെ തുടര്‍ന്ന കവി പല ചിട്ടവട്ടങ്ങളെയും ലംഘിച്ചു. 1958 ല്‍ യൂറോപ്പില്‍ നടത്തിയ പര്യടനത്തിനിടയില്‍ വിവാന സിനിമാ സംവിധായകനും എഴുത്തുകാരനുമായ ഇബ്രാഹിം ഗോലിസ്ഥാനുമായി പരിചയപ്പെട്ടു. ആ ബന്ധം 1967 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ ഫറൂഖ്‌സദ് മരിക്കുന്നതുവെര തുടര്‍ന്നു.

Saturday, January 21, 2012

ഭാഷക്കായുള്ള തിരച്ചില്‍



വികാരങ്ങള്‍ക്ക് ഭാഷനല്‍കാന്‍ ഞാനാശിച്ചു
ജീവിതം ഒരു നദിപോല്‍ സംവദിക്കാന്‍,
ചിറകുകള്‍ തേടാന്‍


അപരിചിതന്‍ പറഞ്ഞു:
എല്ലാ ഭാഷയും എന്റേതാണ്
ദൂരെപ്പോ അവയില്‍ നിന്ന്
നിങ്ങളുടെ വികാരങ്ങള്‍ നിശബ്ദതയില്‍ കഴിയട്ടെ

മൂകയായി ഞാന്‍.
മരിച്ച വികാരങ്ങള്‍ മുറിവേല്‍പ്പിച്ചു

അപരിചിതന്‍ പറഞ്ഞു:
എല്ലാ വാക്കുകളും എന്റെ രാജ്യം
നീ എന്റെ അടിമ

ഇപ്പോള്‍,ഞാനെഴുതുന്ന താളുകളും അകന്നുമാറുന്നു
കടലാസ് താളുകള്‍ക്കുപോലും കലാപം ചെയ്യാനാവും


ഫാത്തിഹ സൌദി

പ്രവാസി കവി. 1949 ല്‍ ജോര്‍ദാനില്‍ ജനിച്ചു. ഫ്രാന്‍സില്‍ വൈദ്യശാസ്ത്ര ബിരുദം നേടി. ഇംഗ്ലീഷില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റി. 'ദ പ്രൊഫറ്റ്: എ പോയറ്റിക് ജേര്‍ണി ഫ്രം ചൈല്‍ഡ്ഹുഡ് ടു പ്രൊഫസി' ആദ്യ കവിതാസമാഹാരം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസം. അര്‍ബുദരോഗത്തിന് ചികിത്സയിലാണ്.

Sunday, October 23, 2011

ഞാന്‍ വരും

ഞാന്‍ വരും


മിഗ്വല്‍ ഒട്ടേറൊ സില്‍വ

അവളുടെ നഗ്നപാദം
കടത്തുവള്ളത്തില്‍ വെള്ളം തെറുപ്പിക്കുന്നത് ഞാന്‍ കേട്ടു
വിശക്കുന്ന സന്ധ്യ
ഞങ്ങളുടെ മുഖങ്ങളില്‍ അറിയാം.
എന്റെ ഹൃദയം അവള്‍ക്കും
തെരുവിനും പാതയ്ക്കുമിടയില്‍
ആടിക്കളിക്കുന്നു.
അറിയില്ല,
അവളുടെ കണ്ണുകളില്‍നിന്ന് സ്വതന്ത്രയാകാന്‍
അവളുടെ കൈകളില്‍നിന്ന് വഴുതിമാറാന്‍
എനിക്കവിടെ നിന്ന് കരുത്തുകിട്ടുമെന്ന്.
മഴയിലൂടെ, ചില്ലിലൂടെയുള്ള കരച്ചില്‍,
ദു:ഖങ്ങളും കണ്ണീരും തമോവൃതങ്ങളായി.
കരയാനാവാതെ അവള്‍ നിന്നു.
കാത്തുനില്‍ക്കൂ,
ഞാന്‍ വരും
നിന്നോടൊപ്പം ഒന്നുചേര്‍ന്നുനടക്കാന്‍.


മിഗ്വല്‍ ഒട്ടേറെ സില്‍വ (1908-1985).
വെനസ്വേലക്കാരനായ കവി, നോവിലിസ്റ്റ്, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍. അദ്ദേഹത്തിന്റെ സാഹിത്യ/പത്രപ്രവര്‍ത്തന രചനകള്‍ വെനസ്വേലയുടെ സാമൂഹ്യരാഷ്ട്രീയ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


കുറിപ്പ്: ചെഗുവേര രചിച്ച 'മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള താണ് ഈ കവിത. കവിത പൂര്‍ണമാണോയെന്നോ, തലക്കെട്ടെന്താണെന്നോ വ്യക്തമല്ല.

അരങ്ങ്



വഹ്‌റു സൊനാവനെ


ഞങ്ങളുടെ പേരില്‍ കെട്ടിപ്പൊക്കിയ
അരങ്ങിലേക്ക്
ഞങ്ങള്‍ ഒരിക്കലും പോയില്ല.
ഞങ്ങളെയാരും വിളിച്ചില്ല.
ഞങ്ങള്‍ക്ക് അവര്‍ ഇടം ചൂണ്ടികാണിച്ച് തന്നു
ഞങ്ങള്‍ അവിടെ ഇരുന്നു.
അവര്‍ ഞങ്ങളുടെ ഗുണങ്ങള്‍ വാഴ്ത്തി.
അവര്‍ അരങ്ങിലിരുന്ന്
ഞങ്ങളുടെ ദു:ഖങ്ങളും ദുരിതങ്ങളും പറയുന്നതു തുടര്‍ന്നു.
ഞങ്ങളുടെ ദുരിതങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു
അതൊരിക്കലും അവരുടേതായില്ല.
ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടായിരുന്നു
ഞങ്ങള്‍ മന്ത്രിച്ചു.
അവര്‍ ശ്രദ്ധയോടെ കേട്ട് ദീര്‍ഘശ്വാസമുതിര്‍ത്തു
പിന്നെ ഞങ്ങളുടെ ചെവിപിരിച്ചിട്ട് പറഞ്ഞു
ക്ഷമചോദിക്കുക.. അല്ലെങ്കില്‍.. നിങ്ങള്‍....


വഹ്‌റു സൊനാവനെ
കവിയും ആക്റ്റിവിസ്റ്റുമാണ് വഹ്‌റു സൊനാവനെ. ശ്രമിക് സംഘടനയുടെ നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ആദിവാസി സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന, അവരുടെ ശക്തനായ വക്താവാണ് വഹ്‌റു സൊനാവനെ. ഓള്‍ ഇന്ത്യാ ട്രൈബല്‍ ലിറ്ററി ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് അറുപതുകാരനായ സൊനാവനെ.


(കുറിപ്പ്: 2008 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, ഡോ. ഗെയില്‍ ഓംവെദിന്റെ അഭിമുഖത്തിനൊപ്പം പ്രസിദ്ധീകരിച്ചതാണ് ഈ മൊഴിമാറ്റം. )
photo courtesy: Tehelka

Sunday, January 30, 2011

ആഫ്രിക്കന്‍ ദൃശ്യങ്ങള്‍- ആലിസ് വാക്കറുടെ കവിതകള്‍




ആലിസ് വാക്കര്‍


1.

''നിങ്ങള്‍ ഒരു നീഗ്രോയല്ലേ?''
''അതെ''
''പക്ഷേ അത് ഒരു തരം ഭക്ഷണമാണ്. അല്ലേ?
വെളുത്തമനുഷ്യന്‍
നിങ്ങളെ തിന്നും അല്ലേ?''
''അത് ..''

2

അസാധാരണ കാര്യങ്ങള്‍
നമ്മെ വലയ്ക്കും.
ഒരു ചെറിയ ആഫ്രിക്കന്‍ പെണ്‍കുട്ടി
എന്റെ വെള്ളനിറക്കാരനായ ചങ്ങാതിയെ
കണ്ടപ്പോള്‍ ഓടിയകന്നു.
അവള്‍ കരുതി
ഉച്ചഭക്ഷണത്തിന് അയാള്‍ക്ക്
താന്‍ വേണ്ടി വരുമെന്ന്.

3
മിന്നസോട്ടയില്‍ നിന്നുള്ള
അമേരിക്കക്കാരന്‍
ഹവാര്‍ഡ് ശൈലിയില്‍
വിപ്ലവത്തെപ്പറ്റി സംസാരിച്ചു.
മൗ മൗ മനുഷ്യര്‍
പുഞ്ചിരിച്ചു
അവരുടെ ചുരുട്ടിയ കൈ
കെനിയയുടെ അല്‍പം മണ്ണ്
അടക്കിപ്പിടിച്ചിരുന്നു.


മൗ മൗ: കെനിയന്‍ വിമോചനത്തിനുവേണ്ടി പോരാടിയ സായുധ വിപ്ലവകാരികള്‍.

4
മരിച്ച പെണ്‍കുട്ടി

''കേള്‍ക്കൂ'' അവള്‍ കരഞ്ഞു
''എനിക്ക് കുറവുകളുണ്ടാവും
പക്ഷേ നിങ്ങളുടെ സഹോദരിയാണ്
എന്നെ സ്‌നേഹിക്കൂ''
പക്ഷേ ആള്‍ക്കൂട്ടം അവളെ അടിച്ചു.
തൊഴിച്ചു
അവളുടെ തല മൊട്ടയടിച്ചു
അവസാനം അവള്‍ അറിഞ്ഞു
താന്‍ എത്രമാത്രം തെറ്റായിരുന്നുവെന്ന്

5.

അവര്‍ പറഞ്ഞു:
എന്റെ അച്ഛന്‍ വലിയയാളൊന്നുമായിരുന്നില്ല
ഒരു കര്‍ഷകനായിരുന്നു
ഒരു അടിയാളന്‍.
ഒരു അടിമയുടെ പേരക്കുട്ടി
അച്ഛന്‍ ഒരു മനുഷ്യനേ ആയിരുന്നില്ല,
അവര്‍ പറഞ്ഞു.

6.

ആര്?

വാഷിച്ചു
കീഴടക്കാത്തവരായി
ആരുണ്ട്?

''ഞാനില്ല'', ജനം പറഞ്ഞു
''ഞാനില്ല'', മരങ്ങള്‍ പറഞ്ഞു
''ഞാനില്ല'', വെള്ളം പറഞ്ഞു
''ഞാനില്ല'', പാറകള്‍ പറഞ്ഞു
''ഞാനില്ല'', വായു പറഞ്ഞു

ചന്ദ്രന്‍!

ഞങ്ങള്‍ കരുതി
നീയെങ്കിലും സുരക്ഷിതനാണെന്ന്.

വാഷിച്ചു: വെള്ളക്കാരെ ആഫ്രിക്കക്കാര്‍ വിളിക്കുന്നത്

7

പരിചിതമല്ലാത്ത ശബ്ദം
''ചിലപ്പോള്‍ ആന
നമ്മുടെ മേല്‍ക്കൂര തിന്നുന്നതാവും''
പ്രഭാതത്തില്‍
കൂടുതല്‍ നീല വര്‍ണം.

8


കരമോജോംഗുകള്‍
ഒരിക്കലും പരിഷ്‌കൃതരല്ലാത്തവര്‍
അഭിമാനികളായ ജനത
ഒരു പക്ഷേ
ഇനി അവര്‍
നൂറുപേര്‍ മാത്രമായിരിക്കും.

9

അവന്‍ പറഞ്ഞു: 'നീ സന്തോഷവതിയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം'
അവന്‍ പറഞ്ഞു: 'അത്രമേല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'
പിന്നെ അവന്‍ പോയി
രണ്ടുദിവസം ഞാന്‍ സന്തോഷവതിയായിരുന്നു
രണ്ടുദിവസം അവന്‍ എന്നെ വളരെയേറെ സ്‌നേഹിച്ചു
അതിനുശേഷം
ഞാന്‍ എന്റേതുമാത്രമായി

10.


''അമേരിക്ക?''
''അതെ''
''പക്ഷേ നിങ്ങള്‍ എന്റെ
അമ്മായിയുടെ അടുത്ത സഹോദരിയെപ്പോലെയുണ്ട്,
ഇന്നയാളെ കല്യാണം കഴിച്ച...''
''അതെ' (ഞാന്‍ പറഞ്ഞു) ''എനിക്കറിയാം''.

11.

ചൂട് അകലാത്ത ചത്തശരീരം
ഒരു വെള്ളകാണ്ടാമൃഗത്തിന്റെ.
അതിന്റെ കൊമ്പുകള്‍ നഷ്ടമായിട്ടുണ്ട്.
ചില ഇന്ത്യന്‍ പെണ്ണുങ്ങള്‍
അതിനെ തേടിയെത്തിയേക്കും,
ഇന്നു രാത്രി.


മൊഴിമാറ്റം: ബിജുരാജ്

കുറിപ്പ്: 'കളക്റ്റഡ് പോയംസ്' എന്ന കൃതിയില്‍ നിന്നുള്ളതാണ് ഈ കവിതകള്‍.



ആലിസ് വാക്കര്‍: അമേരിക്കയിലെ കറുത്തവര്‍ഗക്കാരിയായ കവി. നോവലിസ്റ്റ്, ചെറുഥകാകൃത്ത്. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, അധ്യാപിക എന്നീ നിലകളിലും പ്രശസ്ത. 1944- ല്‍ ജോര്‍ജിയയില്‍ ജനിച്ചു. 'ദ കളര്‍ പര്‍പ്പിളാ'ണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഈ നോവലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. 'എവരിഡെ യൂസ്', 'മെറിഡിയന്‍', 'യു കാന്‍ട് കീപ് എ ഗുഡ് വുമണ്‍ ഡൗണ്‍' തുടങ്ങി ഇരുപതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

ചെണ്ട മാഗസിന്‍
ജനുവരി 2011

Saturday, January 22, 2011

തെന്‍സിന്‍ സുന്‍ന്ത്യുവിന്റെ കവിതകള്‍




തിബത്തന്‍ കവിതകള്‍



വഞ്ചന



എന്റെ അച്ഛന്‍ മരിച്ചു
ഞങ്ങളുടെ വീടിനെ,
ഞങ്ങളുടെ ഗ്രാമത്തെ,
ഞങ്ങളുടെ രാജ്യത്തെ
പ്രതിരോധിച്ചുകൊണ്ട്.
എനിക്കും പോരാടണമെന്നുണ്ടായിരുന്നു
പക്ഷേ ഞങ്ങള്‍ ബുദ്ധമതക്കാരാണ്
ആള്‍ക്കാര്‍ പറയുന്നു, ഞങ്ങള്‍
സമാധാനവും അക്രമരാഹിത്യവും
പുലര്‍ത്തണമെന്ന്
അതിനാല്‍ ഞാന്‍ എന്റെ ശത്രുവിനോട് ക്ഷമിച്ചു
എന്നാല്‍, ഇടയ്‌ക്കൊക്കെ എനിക്കു തോന്നാറുണ്ട്
ഞാന്‍ എന്റെ അച്ഛനെ വഞ്ചിച്ചുവെന്ന്


അഭയാര്‍ത്ഥി


ഞാന്‍ ജനിച്ചപ്പോള്‍
അമ്മ പറഞ്ഞു:
നീയൊരു അഭയാര്‍ത്ഥിയാണ്
തെരുവുവക്കിലെ ഞങ്ങളുടെ കൂടാരം
മഞ്ഞില്‍ പുകഞ്ഞു.

നിന്റെ നെറ്റിത്തടത്തില്‍,
പുരികങ്ങള്‍ക്കിടയില്‍
'ആര്‍' എന്ന അക്ഷരം എഴുന്നുനില്‍ക്കുന്നുവെന്ന്
എന്റെ അധ്യാപിക പറഞ്ഞു.

ഞാന്‍ നെറ്റിത്തടം ചുരണ്ടി, ഉരച്ചു
അനുസരണയില്ലാത്ത ചുവന്നവേദന
ഞാന്‍ അറിഞ്ഞു

എനിക്ക് മൂന്നുനാവുകള്‍
അതില്‍ ഒന്നെന്റെ
അമ്മഭാഷ മൊഴിയും

ഇംഗ്ലീഷിനും ഹിന്ദിക്കുമിടയിലെ
തിബത്തന്‍നാവ്
എന്റെ നെറ്റിത്തടത്തിലെ
'ആര്‍' എന്ന അക്ഷരത്തെ വായിക്കും
റംഗ്‌സെന്‍
(സ്വാതന്ത്ര്യം)



എന്നിലെ തിബത്തന്‍



രാജ്യഭ്രഷ്ടിന്റെ മുപ്പത്തിഒമ്പതുവര്‍ഷങ്ങള്‍
എന്നിട്ടും, ഒരൊറ്റരാജ്യവും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല
ഒരു കൊലയാളിരാജ്യം പോലും!

ഞങ്ങള്‍ ഇവിടെ അഭയാര്‍ത്ഥികള്‍
തോറ്റരാജ്യത്തിന്റെ ജനത
രാജ്യമില്ലാ നാട്ടിന്റെ പൗരര്‍

തിബത്തന്‍കാര്‍: ലോകത്തിന്റെ സഹതാപസതംഭം
ശാന്തഭിക്ഷുക്കള്‍,സൗമ്യ സാമ്പ്രദായിക വിശ്വാസികള്‍
ഒരുലക്ഷവം നിരവധിയായിരവും അസാധാരണര്‍
നേര്‍ത്ത കൂടിച്ചേരലുകള്‍;സ്വാംശീകരണ
സാംസ്‌കാരികാധിപത്യ വൈവിധ്യങ്ങളുമായി ആഴത്തില്‍ കലര്‍പ്പ്

എല്ലാ പാറാവതിര്‍ത്തികളിലും ഓഫീസുകളിലും
ഞാനൊരു ഇന്തോ-തിബത്തന്‍.
എന്റെ രജിസ്‌ട്രേഷന്‍ സാക്ഷ്യപത്രം
നമസ്‌ക്കാരമോതി,
വര്‍ഷംതോറും പുതുക്കും.
ഇന്ത്യയിലെ വിദേശജാതന്‍.

ഞാന്‍ ഇന്ത്യക്കരനാണേറെക്കുറെ
എന്റെയീ ചീനന്‍ തിബത്തന്‍ മുഖത്തിന്റെ കാര്യത്തിലൊഴിച്ച്
''നേപ്പാളി?'',''തായി?'', ''ജാപ്പ്?''
''ചീനക്കാരന്‍?'', ''നാഗന്‍?'', ''മണിപ്പൂരി?''
ഇല്ല ഒരിക്കലുമീ ചോദ്യം-'' തിബത്തന്‍?''

ഞാനൊരു തിബത്തന്‍കാരനാണ്
എന്നാല്‍ ഞാനവിടെ നിന്നല്ല
അവിടെയായിരുന്നിട്ടുമില്ല ഒരിക്കലും
എന്നാലും ഞാന്‍ സ്വപ്നം കാണുന്നു
അവിടെ മൃതിയടയുന്നത്.

(1999)


ഭീകരവാദി


ഞാനൊരു ഭീകരനാണ്
ഞാന്‍ കൊല്ലാനിഷ്ടപ്പെടുന്നു

എനിക്ക് കൊമ്പുകളുണ്ട്
രണ്ട് തേറ്റകളും
തുമ്പിവാലും

വീട്ടില്‍ നിന്ന്്് വിരട്ടിയോടിക്കപ്പെട്ടവന്‍
ഭയത്തില്‍ നിന്ന് ഒളിച്ച്.
ജീവിതം സ്വയം രക്ഷിച്ച്
എന്റെ മുഖത്തിനു നേരെ വാതിലുകള്‍ കൊട്ടിയടച്ചു


നീതി തുടര്‍ച്ചായി നിഷേധിക്കപ്പെട്ട്
ക്ഷമ പരീക്ഷിക്കപ്പെട്ട്
ടെലിവിഷനില്‍, നിശബ്ദ
ഭൂരിപക്ഷത്തിനു മുമ്പില്‍ അടിച്ചു തകര്‍ക്കപ്പെട്ട്
ഭിത്തിയിലേക്ക് അമര്‍ത്തപ്പെട്ട്
മരണത്തിന്റെ ആ ഓരത്തുനിന്നു ഞാന്‍
മടങ്ങിവന്നിരിക്കുന്നു

മൂക്കുപൊത്തി
നീ ധൃതിയില്‍ വിഴുങ്ങിയ
അവമാനമാണു ഞാന്‍

നീ ഇരുട്ടില്‍ കുഴിച്ചുമൂടിയ
നാണക്കേടാണു ഞാന്‍

ഞാനൊരു ഭീകരനാണ്
എന്റെ വെടിവച്ചിടുക

ഭീരുത്വവും ഭയവും
താഴ്‌വരയില്‍
ഓമനനായ്ക്കുട്ടികളുടെയും
കുറിഞ്ഞി പൂച്ചകളുടെയുമിടയില്‍
ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു

ഞാന്‍ ഒറ്റയാണ്
എനിക്കൊന്നും
നഷ്ടമാവാനില്ല

ഞാനൊരു വെടിയുണ്ടയാണ്
ഞാന്‍ ഒന്നും ചിന്തിക്കുന്നില്ല


തകരത്തോടില്‍ നിന്ന് ആ
കോരിത്തരിപ്പിലേക്ക് ഞാന്‍ കുതിക്കുന്നു

രണ്ടു നിമിഷത്തെ ജീവിതം
മരിച്ചവര്‍ക്കൊപ്പം മരണം

നീ ഉപേക്ഷിച്ചുപോന്ന
ജീവിതമാണു ഞാന്‍


ചക്രവാളം


വീട് വിട്ട്
ഈ ചക്രവാളത്തിലേക്ക് നീ വന്നു
ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് നീ തിരിക്കും

അവിടെ നിന്ന് അടുത്തയിടം തേടി
അടുത്തത്തില്‍ നിന്ന് അടുത്തതിലേക്ക്
ചക്രവാളത്തില്‍ നിന്ന് ചക്രവാളം തേടി
ഓരോ ചുവടും ഓരോ ചക്രവാളമാണ്

കാല്‍വയ്പ്പുകള്‍ കണക്കുകൂട്ടുക
അക്കങ്ങള്‍ വിട്ടുപോകുകയും അരുത്.

വെള്ളാരംകല്ലുകള്‍ പെറുക്കിയെടുക്കുക
ദേശങ്ങളിലെ പേരറിയാ വര്‍ണ്ണ ഇലകളും
വളവുകള്‍ അടയാളപ്പെടുത്തണം;
ചുറ്റുവട്ടത്തെ മലഞ്ചരിവുകളും

നിനക്ക് വീട്ടിലേക്ക്
തിരിച്ചെത്താനായി.


സ്വയം അറിയല്‍


ലഡാക്കില്‍ നിന്ന്
തിബറ്റിലേക്ക്
കണ്ണെത്തും ദൂരമേയുളളൂ
അവര്‍ പറഞ്ഞു:
ദുമ്ത്‌സെയിലെ കറുത്ത
കുന്നിനപ്പുറം തിബത്താണ്
ഞാനെന്റെ രാജ്യം തിബത്ത്
ആദ്യമായി കണ്ടു

തിടുക്കത്തില്‍, ഒളിച്ചുളള യാത്രക്കൊടുവില്‍
മലയ്ക്കു മുകളില്‍ ഞാനെത്തി

ഞാന്‍ മണ്ണിനെ മണത്തു
നിലത്തു വരച്ചു
വരണ്ടകാറ്റിന്റെ ഈണം കേട്ടു
കാട്ടുകൊറ്റിയുടെ കരച്ചിലും

അതിര്‍ത്തി ഞാന്‍ കണ്ടില്ല.
നേര്, ഇവിടുത്തേതില്‍ നിന്ന് അന്യമായി
ഞാനവിടെയൊന്നും കണ്ടില്ല

എനിക്കറിയില്ല
ഞാനവിടെയായിരുന്നോ
അതോ ഇവിടെയായിരുന്നോയെന്ന്

എനിക്കറിയില്ല
ഞാനിവിടെയായിരുന്നോ
അതോ അവിടെയായിരുന്നോയെന്ന്

എല്ലാ ശീതത്തിലും ക്യാംഗുകള്‍
ഇവിടെ വരുമെന്ന് അവര്‍ പറഞ്ഞു
എല്ലാ ഗ്രീഷ്മത്തിലും ക്യാംഗുകള്‍
അവിടേക്കു പോകുമെന്ന് അവര്‍ പറഞ്ഞു.

-----
ക്യാംഗ്: തിബത്തിന്റെയും ലഡാക്കിന്റെയും മലനിരകളിലെ വടക്കന്‍ സമതലമായ ചങ് താങില്‍ കാണപ്പെടുന്ന കാട്ടുകഴുത.



ആശയറ്റകാലം


എന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ

്എന്റെ തല കുഴിച്ചുമൂടൂ
തച്ചുടയ്ക്കൂ
വിവസ്ത്രനാക്കൂ
ചങ്ങലക്കിടൂ
എന്നാല്‍ എന്നെ സ്വതന്ത്രനാക്കരുത്

തടവറയ്ക്കുളളില്‍
ഈ ശരീരം നിങ്ങളുടേതാണ്
പക്ഷേ ശരീരത്തിനുളളില്‍
എന്റെ വിശ്വാസങ്ങള്‍ എന്റേതു മാത്രം

നിങ്ങള്‍ക്ക് ഇനിയും
അതു ചെയ്യണമോ?
എന്നെ കൊല്ലുക, ഇവിടെ വച്ച് നിശബ്ദമായി
ശ്വാസം ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക
പക്ഷെ,
എന്നെ സ്വതന്ത്രനാക്കരുത്.

നിങ്ങള്‍ക്കു വേണമെങ്കില്‍
ഇനിയും ചെയ്യുക
തുടക്കം മുതലേ വീണ്ടും:
അച്ചടക്കം പഠിപ്പിക്കുക
പുനര്‍ വിദ്യാഭ്യാസം ചെയ്യിക്കുക
സൈദ്ധാന്തീകരിക്കുക
നിങ്ങളുടെ കമ്യൂണിസ്റ്റ്
കോപ്രായങ്ങള്‍ കാണിക്കുക
പക്ഷെ എന്നെ സ്വതന്ത്രനാക്കരുത്.

എന്റെ ദലൈലാമയെ കൊല്ലൂ
എനിക്കിനിയതില്‍ വിശ്വസിക്കാന്‍ വയ്യ.

( തിബത്ത് കാണാന്‍ രഹസ്യമായി പോകുയും അവിടെ വച്ച് ചൈനീസ് പിടിയിലായി തടവറയില്‍ പീഡിപ്പിക്കപ്പെട്ടതുമാണ് സ്വയം അറിയല്‍, ആശയറ്റകാലം എന്ന രണ്ടു കവിതകളുടെയും പശ്ചാത്തലം)


അതിര്‍ത്തി കടക്കുമ്പോള്‍

രാത്രികളിലിഴഞ്ഞും പകലൊളിച്ചും
മഞ്ഞുമലകളില്‍ ഇരുപതിരവുകള്‍ പിന്നിട്ട് ഞങ്ങളെത്തി
അതിര്‍ത്തി ഇനിയും ദിനങ്ങള്‍ക്കപ്പുറമാണ്.
ദുര്‍ഘട മലകള്‍ താണ്ടി ഞങ്ങള്‍ വലഞ്ഞിരിക്കുന്നു

തലയ്ക്കു മുകളിലൂടെ ഒരു ബോംബര്‍ വിമാനം പറന്നു
എന്റെ കുട്ടികള്‍ ഭയന്നു നിലവിളിച്ചു
ഞാനവരെ എന്റെ മാറില്‍ ചേര്‍ത്തു മറച്ചു.
തളര്‍ച്ച അവയവങ്ങളെ ചീന്തിയെറിയുകയാണ്
എന്നാല്‍ മനസുമന്ത്രിച്ചു
യാത്രതുടരണം, അല്ലെങ്കില്‍ ഇവിടെ മരിച്ചുവീഴും
മകളെ ഈ തോളിലും മകനെ മറുതോളിലും
ഒരു കുഞ്ഞിനെ പിന്നിലുമേറ്റി
മഞ്ഞുപാടങ്ങളില്‍ ഞങ്ങളെത്തി.

യാത്രികരെ മരണകമ്പളം പുതപ്പിക്കുന്ന
നിരവധി ഭീകരമലകള്‍
മന്ദഗാമികളായി ഞങ്ങള്‍ താണ്ടി

വെളുത്തകൊലക്കളങ്ങളുടെ നടുവില്‍
മരവിച്ച കബന്ധങ്ങളുടെ ഒരു കൂന
കാഴ്ചയില്‍ നടുങ്ങി ക്ഷീണിത ആത്മാവ്.
മഞ്ഞില്‍ ചിതറിത്തെറിച്ച ചോരത്തുളളികള്‍.
പട്ടാളക്കാര്‍ ഈ പാത പിന്നിട്ടിരിക്കണം
ഞങ്ങളുടെ ഭൂമി ചുവന്ന വ്യാളികള്‍ക്കിരയായിരിക്കുന്നു
'യിഷിന്‍ നോര്‍ബു'വിനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
ഹൃദയത്തില്‍ പ്രതീക്ഷയുമായി
ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായി
വിശപ്പടക്കാന്‍ ഒന്നുമില്ലാതെ.
ദാഹമകറ്റാന്‍ മഞ്ഞ്് കണങ്ങള്‍ മാത്രമായി
ഇരവുകള്‍ പിന്നിട്ട് ഞങ്ങള്‍ ഇഴഞ്ഞു.

ഒരു രാത്രി, ഉരഞ്ഞുപൊട്ടിയ കാലിനെക്കുറിച്ച്
മകളെന്നോട് പരാതി പറഞ്ഞു.
ഇടറി വീണ അവള്‍ മഞ്ഞില്‍ മരവിച്ച കാലില്‍ വീണ്ടുമെഴുന്നേറ്റു.

ആഴത്തില്‍ തൊലിയറ്റ്, പിളര്‍ന്ന് രക്തംവാര്‍ന്ന മുറിവുകളുടെ
വേദനയില്‍ അവള്‍ പുളഞ്ഞു, ഉരുണ്ടു.
അടുത്തപുലരിയില്‍ അവളുടെ കാലുകള്‍ അറ്റുപോയിരുന്നു
മരണം ചുറ്റും പിടിമുറുക്കിയിരിക്കുന്ന
നിസഹായ അമ്മയാണ് ഞാന്‍

'അമലേ എന്റെ സോദരരെ കാത്തുകൊള്ളണം
ഇവിടെയിരുന്നു ഞാനല്പം വിശ്രമിക്കട്ടെ'

അവളുടെ രൂപം മറഞ്ഞുപോകുംവരെ
അവളുടെ വിറയാര്‍ന്ന വിലാപം കാതില്‍ അകലുംവരെ
കണ്ണീരും വേദനയുമായി ഞാന്‍ പിന്‍തിരിഞ്ഞ് നോക്കി
കാലുകള്‍ എന്നെ മുന്നോട്ട് നയിച്ചു
എങ്കിലും ആത്മാവ് അവളോടൊപ്പമായിരുന്നു.

നീണ്ട പ്രവാസത്തിലും ഞാനവളെ കാണുന്നുണ്ട്
മഞ്ഞില്‍ മരവിച്ച കൈകള്‍ എന്റെ നേര്‍ക്കു വീശികാണിക്കുന്നത്.
കുട്ടത്തില്‍ മുതിര്‍ന്ന കുസൃതിയായിരുന്നു അവള്‍.
എല്ലാരാത്രിയിലും വിളക്കുകൊളുത്തും ഞാനവള്‍ക്കായി
അവളുടെ സഹോദരന്‍മാര്‍ പ്രാര്‍ത്ഥനയില്‍
എനിക്കൊപ്പം ചേരുന്നു.


പ്രവാസഗൃഹം


ഓടിട്ട മേല്‍ക്കൂര തകര്‍ന്നു വീണു തുടങ്ങി
ചുവരുകള്‍ നാലും താഴേക്ക് വീഴുമെന്ന്
ഭീഷണി മുഴക്കി കഴിഞ്ഞു
എന്നാല്‍ വീട്ടിലേക്ക് ഞങ്ങള്‍ക്കു വേഗം മടങ്ങണം.

വീട്ടുമുറ്റത്ത് ഞങ്ങള്‍ പപ്പായ വളര്‍ത്തിയിട്ടുണ്ട്
തോട്ടത്തില്‍ മുളകുചെടികളും
വേലിയായി ചങ്മായും.
വൈക്കോല്‍ മേഞ്ഞ തൊഴുത്തിനു മേല്‍
മത്തനുകള്‍ താഴേക്കുരണ്ടു വീഴും മട്ടില്‍.
പുല്‍തൊട്ടി വിട്ട് പുറത്ത് പശുക്കുട്ടികള്‍

മേല്‍ക്കൂരയില്‍ പുല്‍ച്ചെടികള്‍.
വള്ളികളില്‍ തൂങ്ങിയാടി ബീന്‍സുകള്‍

ജാലകത്തില്‍ മണിപ്ലാന്റ് പടര്‍ന്നിരിക്കുന്നു
ഞങ്ങളുടെ വീടിനും വേരു മുളച്ചിരിക്കുന്നു
വേലിപ്പടര്‍പ്പുകള്‍ കാടായി വളര്‍ന്നുകഴിഞ്ഞു
എനിക്കെങ്ങനെയിനി എന്റെ കുട്ടികളോട് പറയാനാകും
ഞങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന്?


ലോസര്‍ ആശംസകള്‍

താഷി ദെലക് !

കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.

ഈ ലോസറില്‍
പ്രഭാത അര്‍ച്ചനകളില്‍ പങ്കുകൊള്ളുമ്പോള്‍
നീ ഒന്നുകൂടി പ്രാര്‍ത്ഥിക്കുക
അടുത്ത ലോസര്‍
ലാസയില്‍ നമുക്കൊരുമിച്ച് ആഘോഷിക്കാനാകണമെന്ന്

നീ നിന്റെ കോണ്‍വന്റ് ക്ലാസുകളിലിരിക്കുമ്പോള്‍
ഒരു പാഠംകൂടി കൂടുതലായി പഠിക്കുക
തിബറ്റില്‍ തിരിച്ചെത്തുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായി.

കഴിഞ്ഞ ലോസറില്‍,
നമ്മുടെ സന്തോഷ ലോസറില്‍
പ്രാതലില്‍ ഇഡലി-സാമ്പാര്‍ കഴിച്ച്
ഞാനെന്റെ അവസാനവര്‍ഷ ബി.എ.പരീക്ഷയെഴുതി.
എന്റെ മുളളുകളുളള ഫോര്‍ക്കില്‍
ഇഡലികള്‍ നേരെ നിന്നില്ലെങ്കിലും
ഞാനെന്റെ പരീക്ഷ നന്നായി എഴുതി.

കടം വാങ്ങിയ പൂന്തോട്ടത്തില്‍
എന്റെ സോദരീ നീ വളര്‍ന്നു, നന്നായി വളര്‍ന്നിരിക്കുന്നു.

നീ നിന്റെ വേരുകളെ
ചുടുകട്ടകള്‍ക്കും കല്ലുകള്‍ക്കും
തറയോടുകള്‍ക്കും മണ്ണിനും ഇടയിലിലേക്ക് അയക്കുക
ശിഖരങ്ങളെ വിശലമായി പടര്‍ത്തുക
വളരുക,
സീമകളില്ലാത്ത ഉയരങ്ങളിലേക്ക്.



From the book 'Kora', Tenzin Tsundue
Malayalam translation: Bijuraj
Publisher: Fabian Books, Mavelikkara, Kerala

Tuesday, January 18, 2011

ഹരോള്‍ഡ് പിന്ററുടെ 17കവിതകള്‍



ജനാധിപത്യം

അവിടെ ഒരു രക്ഷയുമില്ല
വലിയ കുത്തുകോലുകള്‍ പുറത്താണ്
അവര്‍ കണ്‍വെട്ടത്തുളളതിനെയെല്ലാം ഭോഗിക്കും
നിങ്ങളുടെ പിന്‍വശം കാത്തോളണം.

ഫെബ്രുവരി 2003



കവിത

പ്രകാശം ചെങ്കനലായി.
ഇനിയെന്ത് സംഭവിക്കും?

രാവ് അണഞ്ഞിരിക്കുന്നു
മഴ നിലച്ചു
ഇനിയെന്ത് സംഭവിക്കും?

രാവ് ആഴമേറിയിരിക്കുന്നു
അവനറിയില്ല
ഞാന്‍ അവനോട്
എന്ത് പറയുമെന്ന്

അവന്‍ പോയപ്പോള്‍
എനിക്കൊരു വാക്ക്
അവന്റെ കാതില്‍
മൊഴിയാനുണ്ടായിരുന്നു
പറയൂ, ഞാനെന്തിനെപ്പറ്റിയാണ് പറയേണ്ടിയിരുന്നത്
സംഭവിക്കേണ്ട കൂടിക്കാഴ്ച
ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു

പക്ഷെ, അവനൊന്നും പറഞ്ഞില്ല
കൂടിക്കാഴ്ചയില്‍ നടക്കേണ്ടിയിരുന്നുവെങ്കിലും.
അവനിപ്പോഴാണ് തിരിഞ്ഞ്,
പുഞ്ചിരിച്ചു മൊഴിഞ്ഞത്:
'' എനിക്കറിയില്ല
ഇനി അടുത്തത് എന്ത്
സംഭവിക്കുമെന്ന് ''.

1981



പ്രേതം

തണുത്ത വിരലുകള്‍ എന്റെ കഴുത്തിന്
തൊട്ടടുത്തുളളതായി ഞാന്‍ അറിഞ്ഞു
ആരോ എന്റെ കഴുത്തുഞ്ഞെരിക്കുന്നതു
പോലെ അത് തോന്നിച്ചു.
ചുണ്ടുകള്‍ മധുരതരമായതുപോലെ
തന്നെ കടുപ്പമുളളതായിരുന്നു
ആരോ എന്നെ ചുംബിക്കുന്നതു
പോലെ അത് തോന്നിച്ചു.

്എനിക്കു ചരിചിതമായ
മുഖമാണെന്ന് ഞാന്‍ കണ്ടു
അഴകുറ്റതെന്നപോലെ
ചൈശാചികമായ ഒരു മുഖം

അത് ചിരിച്ചില്ല, അത് ക്ഷീണതവുമല്ലായിരുന്നു
കണ്ണുകള്‍ വിശാലവും
തൊലികള്‍ വെളുത്തതുമായിരുന്നു

ഞാന്‍ ചിരിച്ചില്ല, ഞാന്‍ കരഞ്ഞില്ല
ഞാനെന്റെ കൈയുര്‍ത്തി
അതിന്റെ കവിളില്‍ തൊട്ടു

1983


ദൈവം

താഴെയുളള ജനക്കൂട്ടത്തെ
അനുഗ്രഹിക്കാനായി
ഒരു വാക്ക് കണ്ടെത്താന്‍
ദൈവം സ്വന്തം രഹസ്യ
ഹൃദയത്തിലേക്ക് നോക്കി

എന്നാല്‍ അവന്‍ നോട്ടം ആവര്‍ത്തിച്ചു
തുടരുമ്പോള്‍
യാചകപ്രേതങ്ങള്‍ക്ക് വീണ്ടും ജീവിക്കണം
ആ മുറിയില്‍ ഇല്ലാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
അവന്‍ കത്തുന്ന തീക്ഷണ
വേദനയറിഞ്ഞു
അവന് നല്‍കാന്‍
ആശിസുകളൊന്നുമില്ലായിരുന്നു

1993


പഴയ ദിനങ്ങള്‍

നല്ലത്, അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല
എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)

ഞങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു

അതുകൊണ്ട് ഞങ്ങള്‍ക്ക് ചിലയാളുകളെ കൊല്ലേണ്ടി വന്നു.
അതിനെന്താ?
ഇടതന്‍മാരെ കൊല്ലണം

പഴയ ദിനങ്ങളില്‍
ഞങ്ങളിങ്ങനെ പറയുമായിരുന്നുഃ

നിന്റെ മകള്‍ ഇടതാ

ഞാനീ നാറുന്ന ഇടിയന്‍ കോല്‍
അവളുടെ നാറുന്ന ഇടതു ശരീരത്തില്‍ എങ്ങനെയും
തളളി മേലോട്ട് മേലോട്ട് കയറ്റും

അങ്ങനെ ഇടതന്‍മാരെ തീര്‍ത്തു

അത് പഴയദിനങ്ങളായിരുന്നു
പക്ഷേ, ഞാന്‍ പറയും അത് നല്ല പഴയദിനങ്ങളായിരുന്നു

എങ്ങനെയായാലും എല്ലാ ജനാധിപത്യങ്ങളും
(എല്ലാ ജനാധിപത്യങ്ങളും)
ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു

അവര്‍ പറഞ്ഞു:
മറ്റാരോടും ഞങ്ങള്‍ പിന്നിലുണ്ടെന്നത്
മാത്രം പറയരുതേ
(അത് മാത്രം പറയരുതേ)

അത്രമാത്രം
അതുമാത്രം പറയരുതേ
(അത് മാത്രം പറയരുതേ)
ഞങ്ങള്‍ പിന്നിലുണ്ടെന്നത് മാത്രം
പറയരുതേ

അവരെ കൊന്നുകള

നല്ലത്, എന്റെ പെമ്പ്രന്നോത്തിക്ക് സമാധാനം വേണം
എന്റെ ചെറിയ പിളേളര്‍ക്കും അത് വേണം.
അതുകൊണ്ട് ഞങ്ങള്‍
ഇടതന്‍മാരെയെല്ലാം കൊന്നു
ഞങ്ങളുടെ ചെറിയപിളേളര്‍ക്ക്
സമാധാനം കിട്ടാനായി

എന്തായാലും കുഴപ്പങ്ങളൊന്നുമുണ്ടായില്ല
എങ്ങനെയായാലും അവന്‍മാരൊക്കെ ചത്തുകിട്ടി, എന്തായാലും.


1996


മറഞ്ഞുപോയത്

വെളിച്ചത്തിന്റെ പ്രണയികള്‍,
വെന്ത തൊലികള്‍,
തലയോട്ടികള്‍, രാത്രിയുടെ
വെളള മിന്നല്‍വെളിച്ചങ്ങള്‍,
മനുഷ്യരുടെ മരണത്തില്‍ ചൂട്

ഹൃദയവും പിന്‍തുട ഞരമ്പുകളും
സംഗീതമുറിയില്‍ വേറിട്ടു
അവിടെ വെളിച്ചത്തിന്റെ കുട്ടികള്‍ക്ക് അറിയാം
തങ്ങളുടെ രാജ്യം വന്നെത്തിയെന്ന്.

1998



അര്‍ബുദ കോശങ്ങള്‍

''എങ്ങനെ മരിക്കണമെന്ന് മറന്നു പോയവയാണ് അര്‍ബുദകോശങ്ങള്‍''
(നഴ്‌സ്, റോയല്‍ മാര്‍സ്‌ഡെന്‍ ആശുപത്രി)

എങ്ങനെ മരിക്കണമെന്ന്
അവ മറന്നുപോയിരിക്കുന്നു
അതുകൊണ്ട് അവ തങ്ങളുടെ കൊലജീവിതം നീട്ടികൊണ്ടുപോയി

ഞാനും എന്റെ മുഴയും സ്‌നേഹ
പോരാട്ടം നടത്തി
നമുക്ക് ആശിക്കാം ഇരട്ടമരണം
ഒഴിഞ്ഞുവെന്ന്

എന്റെ മുഴ മരിച്ചു കാണാന്‍ ഞാനാശിച്ചു
മാംസാര്‍ബുദം മരിക്കാന്‍ മറന്നുപോയി
എന്നാല്‍, പകരം അതെന്നെ
കൊല്ലാന്‍ പരിപാടിയിട്ടു

പക്ഷേ, മരിക്കെണ്ടതെങ്ങനെ
എന്നെനിക്ക് ഓര്‍മയുണ്ട്
എന്റെ സാക്ഷികളൊക്കെ മരിച്ചെങ്കിലും.
എന്നാല്‍ അവര്‍ പറഞ്ഞതെന്തെന്ന്
ഞാന്‍ ഓര്‍മിക്കുന്നുണ്ട്.
മുഴകള്‍ക്കു പകരം അവര്‍ തിരികെ നല്‍കും
രോഗം ജനിക്കുന്നതിനുമുമ്പ്
കുരുടരും മൂകരുമായിരുന്നതുപോലെ,
മാംസാര്‍ബുദം വിഹരിക്കാന്‍ തുടങ്ങുന്നതിനുമുമ്പെന്നപോലെ.

കറുത്ത കോശങ്ങള്‍
കരിഞ്ഞുണങ്ങി മരിക്കും
അല്ലെങ്കില്‍ അവര്‍ തങ്ങളുടെ പാതയില്‍
ആമോദത്തോടെ ഗാനാലാപനം നടത്തും.
അവര്‍ തീര്‍ത്തും നിശബ്ദമായി
രാത്രിയും പകലും പോറ്റും,
നീ ഒരിക്കലും അറിയില്ല,
അവര്‍ ഒരിക്കലും പറയില്ല.


മാര്‍ച്ച് 2002



ഉച്ചഭക്ഷണത്തിനു ശേഷം


നല്ല വസ്ത്രധാരികളായ ജീവികള്‍
ഉച്ചഭക്ഷണത്തിനുശേഷം എത്തി
മരിച്ചവര്‍ക്കിടയില്‍ മണം പിടിച്ചു;
തങ്ങളുടെ ഉച്ചഭക്ഷണത്തിനായി

മാന്യ-വസ്ത്രധാരണ ജീവികളെല്ലാം
മാലിന്യങ്ങളില്‍ നിന്ന്
പഴുത്ത കനികള്‍ പറിച്ചെടുക്കും
ചിതറിയ അസ്ഥികള്‍കൊണ്ട്
മാംസ സൂപ്പിളക്കും

ഉച്ചഭക്ഷണത്തിനുശേഷം
അവര്‍ അലസരായി ചാഞ്ഞുകിടക്കും
ചുവന്നവീഞ്ഞ് ഒത്ത
തലയോട്ടികളില്‍ പകര്‍ന്ന്.

സെപ്റ്റംബര്‍ 2002



കാലാവസ്ഥാ പ്രവചനം

ദിവസം ഉണര്‍ന്നെണീക്കുക മേഘാവൃത തുടക്കത്തിലേക്കായിരിക്കും
അത് തികച്ചും തണുപ്പുളളതാവും
എന്നാല്‍ ദിനം മുന്നേറുമ്പോള്‍
സൂര്യന്‍ പുറത്തെത്തും
മദ്ധ്യാഹ്നം വരണ്ടതും ഇളംചൂടുളളതുമാവും

സായാഹ്നത്തില്‍ ചന്ദ്രന്‍ പ്രകാശിക്കും
അത് തീര്‍ത്തും തിളക്കമുളളതാവും
അവിടെ,
ഇതുകൂടി പറയേണ്ടതുണ്ട്,
ഒരു സുഖദായാക കാറ്റുണ്ടാകും
പക്ഷേ, അര്‍ദ്ധരാത്രിയോടെ
അത് കെട്ടടങ്ങും
പിന്നീട് മറ്റൊന്നും സംഭവിക്കില്ല

ഇത് അവസാന കാലവാസ്ഥാ പ്രവചനമാണ്


മാര്‍ച്ച് 2003



കണ്ടുമുട്ടല്‍

ഇത് രാത്രിയുടെ മരണമാണ്

ചിരകാല മരണം
തങ്ങള്‍ക്കടുത്തേക്ക് നടന്നടുക്കുന്ന
പുതിയ മരണത്തിനായി
കാത്തിരിക്കുന്നു

മരണം ആശ്ലേഷിക്കുമ്പോള്‍
അവിടെ ഒരു മൃദുഹൃദയ സ്പന്ദനം.
പണ്ടെന്നോയുളള മരണവും
പുതിയ മരണവും
അവര്‍ക്കടുത്തേക്ക്
നടന്നടുക്കുന്നു

ആദ്യമായും അവസാനമായും
കണ്ടുമുട്ടിയപ്പോള്‍
അവര്‍ കരയുകയും
ചുംബിക്കുകയും ചെയ്യുന്നു

2002



ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ



ഇവിടെ അവര്‍ വീണ്ടും പോകുന്നു,
യാങ്കികള്‍ അവരുടെ ആയുധമേന്തിയ പ്രകടനത്തില്‍
ആഹ്‌ളാദത്തിന്റെ വീരഗാഥകള്‍ ചൊല്ലുന്നു
വലിയ ലോകത്തിന് കുറുകെ കുതിക്കുമ്പോള്‍ അവര്‍
അമേരിക്കന്‍ ദൈവത്തെ വാഴ്ത്തുന്നു

മരിച്ചവരെക്കൊണ്ട് ഓടകളെല്ലാം അടഞ്ഞിരിക്കുന്നു
അവര്‍ക്കൊപ്പം ചേരാത്ത ഓരോരുത്തരെയും കൊണ്ട്,
പാടാന്‍ വിസമ്മതിച്ച ഓരോരുത്തരെയും കൊണ്ട്,
ഒച്ച നഷ്ടമായിക്കൊണ്ടിരിക്കുന്ന
ഓരോരുത്തരെയും കൊണ്ട്,
ഈണം മറന്നുപോയ ഓരോരുത്തരെയുംകൊണ്ട്.

കുതിരപ്പുറത്തേറിയവര്‍ക്ക് ചമ്മട്ടിയുണ്ട്
അത് നിങ്ങളുടെ അരിഞ്ഞെറിയും
നിങ്ങളുടെ തല മണ്ണിലുരുണ്ടുപോകുന്നു
നിങ്ങളുടെ തല അഴുക്കിലെ ചെറുകുളമാണ്
നിങ്ങളുടെ തല പൊടിപടലങ്ങളില്‍ ഒരു കറയാണ്
നിങ്ങളുടെ കണ്ണുകള്‍ പുറത്തുപോയിരിക്കുന്നു
നിങ്ങളുടെ മൂക്ക് മരിച്ചവരുടെ മണം മാത്രം പിടിക്കുന്നു
എല്ലാ മൃതവായുവും
അമേരിക്കന്‍ ദൈവത്തിന്റെ മണത്തോടൊപ്പം
സജീവമാകുന്നു

ജനുവരി 2003

ആജ്ഞ

നിങ്ങള്‍ ആജ്ഞാപിക്കാന്‍ തയാറാണോ?

ഇല്ല ഒന്നും ആജ്ഞാപിക്കാനില്ല
ഇല്ല എനിക്ക് ആജ്ഞാപിക്കാന്‍ വയ്യ
ഇല്ല, ഞാന്‍ ആജ്ഞകളില്‍ നിന്നെല്ലാം ദൂരെയാണ്

അവിടെ എല്ലാമുളളപ്പോള്‍
ഒന്നും ആജ്ഞാപിക്കാനില്ല
ആജ്ഞ നീണ്ട ഒരാജ്ഞമാത്രമായി ശേഷിക്കും

ആജ്ഞയുടെ ഉദരത്തിലാണ്
കുഴപ്പങ്ങളുടെ അന്നം
ആജ്ഞയ്ക്ക് കുഴപ്പങ്ങളുടെ നിണം ആവശ്യമാണ്
'സ്വാതന്ത്ര്യ'ത്തിനും തീട്ടത്തിനും മറ്റ് തീട്ടങ്ങളല്ലാത്തിനും
തങ്ങളുടെ കൊലപാതകങ്ങളെ മധുരതരമാക്കാന്‍
ആജ്ഞയുടെ തീട്ടങ്ങള്‍വേണം

ഇരുണ്ട മുറിയിലെ യാചകനാണ് കുഴപ്പങ്ങള്‍
ബാങ്കുടമയേയും വാര്‍പ്പ് ഇരുമ്പിന്റെ
ഗര്‍ഭപാത്രവും ആവശ്യപ്പെടുക
തണുത്തുറഞ്ഞ വീട്ടുക്രമത്തില്‍
കുഴപ്പങ്ങള്‍ ഒരു കുഞ്ഞാണ്
വിഷംനിറച്ച കല്ലറയില്‍ ഒരു സൈനികന്‍.

1996


പ്രത്യേക ബന്ധം

ബോംബുകള്‍ പൊട്ടിത്തെറിച്ചു
കാലുകള്‍ അറ്റു
തലകള്‍ അറ്റു

കൈകള്‍ അറ്റു
പാദങ്ങളറ്റു
വെളിച്ചമണഞ്ഞു

തലകള്‍ അറ്റു
കാലുകള്‍ അറ്റു
ലിംഗമെഴുന്നേറ്റു

മരണം മാലിന്യമാണ്

വെളിച്ചമണഞ്ഞു
മരണം ധൂളിയാണ്

ഒരാള്‍ മറ്റൊരാള്‍ക്കു മുന്നില്‍ കുമ്പിട്ടു
അവന്റെ കാമത്തെ ഈമ്പിക്കുടിച്ചു

ഓഗസ്റ്റ് 2004



അമേരിക്കന്‍ കാല്‍പന്ത്


ഹല്ലേലൂയാ!
അത് തുടരുകയാണ്
നമ്മള്‍ ഇടിച്ച് അവരില്‍ നിന്ന്
തീട്ടം പുറത്തെത്തിക്കും

അവരുടെ പിന്നില്‍ നിന്ന്
മുകളിലേക്ക് ഇടിച്ച്
ഗുദങ്ങളില്‍ നിന്ന് തീട്ടം വരുത്തും
അവരുടെ ഭോഗചെവികളില്‍ നിന്നും

അത് തുടരുകയാണ്
നമ്മള്‍ ഇടിച്ച് അവരില്‍ നിന്ന് തീട്ടം പുറത്തെത്തിക്കും
അവര്‍ അവരുടെ തീട്ടം കൊണ്ട് മനംപിരട്ടണം!

ഹല്ലേലൂയാ
എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക

നമ്മള്‍ അവരെ ഭോഗതീട്ടത്തില്‍
ഇടിച്ചിടും
അവരത് തിന്നുകയാണ്

എല്ലാ നല്ലകാര്യങ്ങള്‍ക്കും
ദൈവത്തെ വാഴ്ത്തുക

നമ്മള്‍ അവരുടെ പന്തുകളെ
പൊടികളിലേക്ക് ഇടിച്ചിടും
ഭോഗ പൊടികളുടെ പൊട്ടിയകലങ്ങളിലേക്ക്

നമ്മള്‍ അത് ചെയ്തിരിക്കുന്നു.

ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു
നിങ്ങള്‍ ഇവിടെയെത്തി
എന്റെ വായില്‍ ചുംബിക്കണം


ഭോജനശാല

അല്ല, നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു

എല്ലാവരും തങ്ങള്‍ക്ക് ആകാനാവുന്നയത്രയും
സുന്ദരരാണ്

പ്രത്യേകിച്ച് ഉച്ചഭക്ഷണസമയത്ത്
പൊട്ടിച്ചിരിക്കുന്ന ഭോജനശാലയില്‍

എല്ലാവരും സുന്ദരരാണ്
തങ്ങള്‍ക്ക്
ആകാനാവുന്നയത്രയും

അവര്‍ അവരുടെതായ
അഴകില്‍
ചലിക്കുന്നു

അവര്‍ അതിന് കണ്ണീര്‍
പൊഴിക്കുന്നു
വാടക വീടിന്റെ
പിന്നാമ്പുറത്തിരുന്ന്.


സന്ദേശം

ജില്‍,

ഫ്രെഡ് ഫോണ്‍ ചെയ്തിരുന്നു. അവനിന്ന് രാത്രി എത്താനാവില്ല.
അവന്‍ പറഞ്ഞത് വീണ്ടും വിളിക്കാമെന്നാണ്, കഴിയുന്നയത്രയും വേഗത്തില്‍.
ഞാന്‍ പറഞ്ഞു( നിനക്ക് വേണ്ടി) ഒ.കെ, മനസ് വിഷമിക്കേണ്ട.
സുഖമാണെന്ന് നിന്നോട് പറയാന്‍ അവന്‍ പറഞ്ഞു,
അവന്‍ പറഞ്ഞു, നിനക്കറിയാമോ, ഒറ്റ കുഴപ്പം അപ്പിയിടല്‍, അത് പോകുന്നില്ല
നീയും മല്ലടിക്കുന്നത് തൂറ്റലിനോടാണ്.
ചിലപ്പോള്‍ നീയും മറ്റൊന്നല്ല, നടക്കുന്ന ഒരു തീട്ടമുറിയാണ്.

എനിക്ക് എന്റെ തന്നെ നാറ്റം നല്ല പരിചിതമാണ്,
ഞാന്‍ അവനോട് പറഞ്ഞു, ഞാന്‍ ശാന്തനായിരിക്കാന്‍ ഉപദേശിച്ചിട്ടുണ്ട്.
നിന്നെ താഴെ കിട്ടാന്‍ ഭോഗാസ്‌കതരെ അനുവദിക്കരുത്
രണ്ടുമിനിറ്റുകള്‍ കൂടുമ്പോള്‍ തൂക്കുപാത്രത്തിന്റെ മൂടി മാറ്റണം
പട്ടണത്തിലേക്ക് പോവുക, ആരെയെങ്കിലും പൊളളിച്ച് മരണത്തിലേക്ക് നയിക്കൂ,
മറ്റൊരു വേശ്യയെ കണ്ടെത്തൂ, അവള്‍ക്ക് ചില അടിച്ചുപരത്തലുകള്‍ നല്‍കുന്നവനാകൂ,
ചെറുപ്പമായിരിക്കുമ്പോള്‍ ജീവിക്കുക,അത് മുഷിപ്പാകുന്നവരെ,
ആദ്യം കണ്ടുമുട്ടുന്ന അന്ധന്റെ വൃഷ്ണത്തിന് കിഴുക്കുക.

എന്തായാലും അവന്‍ വീണ്ടും വിളിക്കും

ചായസമയത്ത് ഞാന്‍ മടങ്ങിവരും

നിന്റെ സ്‌നേഹമയിയായ അമ്മ.



നോക്കരുത്

നോക്കരുത്
ലോകം തകരാന്‍ പോകുന്നു

നോക്കരുത്
ലോകം അതിന്റെ എല്ലാ വെളിച്ചത്തെയും പുറത്താക്കാന്‍ പോകുന്നു
ആ ഇരുളിന്റെ നരകഗര്‍ത്തത്തില്‍ നമ്മളെ കുത്തിനിറയ്ക്കും
മനംപിരട്ടുന്ന കറുത്ത സ്ഥൂലയിടത്ത്
നമ്മള്‍ കൊല്ലും അല്ലെങ്കില്‍ മരിക്കും അല്ലെങ്കില്‍ നൃത്തം വയ്ക്കും അല്ലെങ്കില്‍ കരയും
അതുമല്ലെങ്കില്‍ ആവലാതിയുമായി അലറും അല്ലെങ്കില്‍
ചുണ്ടെലിയെപ്പോലെ ചിലയ്ക്കും
നമ്മുടെ പ്രാരംഭവിലയെപ്പറ്റി
പുനര്‍ കൂടിയാലോചന നടത്താന്‍


വിരുന്നിനിടയിലെ കലാപം
ഹാരോള്‍ഡ്‌ പിന്റെര്‍
ഫാബിയന്‍ ബുക്സ്
മാവേലിക്കര
മൊഴിമാറ്റം: ബിജുരാജ്

Sunday, January 16, 2011

സൈനികാധികാരത്തിനു കീഴില്‍ ഒരു പക്ഷി

മണിപ്പൂരി കവിത




ഇറോം ചാനു ശര്‍മിള

എന്റെ കാലുകള്‍ വിലങ്ങുകളില്‍ നിന്ന് സ്വതന്ത്രമാക്കൂ
ഇത് മുള്ളുകള്‍കൊണ്ടുണ്ടാക്കിയ തളകള്‍.
ഇടുങ്ങിയ മുറിക്കുള്ളില്‍ എന്നെ അടച്ചിരിക്കുന്നൂ.
എന്റെ കുറ്റം കുടികൊള്ളുന്നത്
ഒരു പക്ഷിയായി ജനിച്ചുവെന്നതിലാണ്.

തടവറയുടെ ഇരൂണ്ട മുറിക്കുള്ളില്‍
പല ശബ്ദങ്ങള്‍ ചുറ്റും പ്രതിധ്വനിക്കുന്നു
അത് കിളിക്കൊഞ്ചലുകളല്ല
അത് അമോദ കിലുങ്ങിച്ചിരികളല്ല
അത് താരാട്ട്പാട്ടുമല്ല

ഒരു കുട്ടിയെ അമ്മയുടെ മാറില്‍നിന്ന് പറിച്ചകറ്റിയിരിക്കുന്നു
അമ്മയുടെ നിലവിളി.
ഒരു സ്ത്രീയെ ഭര്‍ത്താവില്‍ നിന്ന് അകറ്റിയിരിക്കുന്നു
ഒരു വിധവയുടെ മനോവേദന നിറഞ്ഞ വിലാപം.
പട്ടാളക്കാരന്റെ കൈയില്‍ ഒരു കുട്ടിയുടെ കുതിറിച്ചകള്‍.

ഒരു തീകുണ്ഡം കാണാം
വിധിദിനങ്ങള്‍ അതിനെ പിന്തുടരുന്നു
തീകുണ്ഡം ചെറുതാകുന്നു;
ശാസ്ത്രത്തിന്റെ ഉല്‍പന്നത്താല്‍
വാചികമായ അനുഭവങ്ങളാല്‍

സംവേദന അവയവങ്ങുടെ വേലക്കാര്‍
എല്ലാവരും മോഹനിദ്രയിലാണ്
മദലഹരി-ചിന്തയുടെ ശത്രുക്കള്‍
ചിന്തിക്കുക എന്നതിന്റെ വിവേകം ഇല്ലാതാക്കിയിരിക്കുന്നു
ചിന്തിക്കുക എന്നതിന്റെ പരീക്ഷണങ്ങളൊന്നുമില്ല

ഗൂഢസ്മിത മുഖവുമായി
യാത്രികന്‍ മലനിരകള്‍ക്കപ്പുറത്തുനിന്ന് വരുന്നു
ഒന്നും ശേഷിക്കുന്നില്ല, എന്റെ വേദനയല്ലാതെ
കാണുന്ന കണ്ണുകളില്‍ ഒന്നുമില്ല
ശക്തി പ്രകടിപ്പിക്കാനുമാവില്ല

മനുഷ്യ ജീവിതം വിലപ്പെട്ടതാണ്
ജീവിതം അവസാനിക്കുന്നതിന് മുമ്പ്
ഇരുട്ടിലെ വെളിച്ചമാകാന്‍ എന്നെ അനുവദിക്കുക
മകരന്ദങ്ങള്‍ വിതയ്‌ക്കേണ്ടതുണ്ട്
അനശ്വരതയുടെ സത്യം നടേണ്ടതുണ്ട്

കൃത്രിമചിറകുകള്‍ അണിഞ്ഞ്
ഭൂമിയുടെ എല്ലാ കോണുകളിലും എത്തണം
ജീവിതത്തിന്റെയും മരണത്തിന്റെയും രേഖകള്‍ സന്ധിക്കുന്നിടത്ത്
പ്രഭാത ഗീതികള്‍ പാടണം
ലോകത്തിന്റെ സംഘഗാനം അവതരിപ്പിക്കണം

തടവറയുടെ കവാടങ്ങള്‍ വലിച്ചുതുറക്കണം
ഞാന്‍ മറ്റൊരു പാതയിലേക്ക് പോകില്ല
ദയവായി മുള്ളുകളുടെ വിലങ്ങുകള്‍ മാറ്റൂ
ഒരു പക്ഷിയുടെ ജീവിതമായി ജനിച്ചതിന്
എന്നെ അപരാധിയാക്കാതിരിക്കുക!


ഇറോം ചാനു ശര്‍മിള: മണിപ്പൂരിലെ സൈനിക ഭരണാധികാരത്തിനെതിരെയുള്ള സമാധാനപോരാട്ടത്തിന്റെ ധീരോദാത്ത നായിക. കവി. പത്രപ്രവര്‍ത്തക, രാഷ്ട്രീയ പ്രവര്‍ത്തക. 1972 മാര്‍ച്ച് 14 ന് മണിപ്പൂരില്‍ ജനിച്ചു. 2000 നവംബര്‍ മുതല്‍, മണിപ്പൂരില്‍ ഇന്ത്യന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന സായുധ സേന പ്രത്യേക അധികാര നിയമം (എ.എഫ്.എസ്.പി.എ.) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരത്തില്‍.

മണിപ്പൂരില്‍നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് വൈഡ് ആംഗിള്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ്.

സ്‌നേഹം

കുര്‍ദു കവിത


ഷെര്‍കൊ ബെകെസ്

ഞാനെന്റെ കാതുകള്‍
ഭൂമിയുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു
അതെന്നോട് ഭൂമിയും മഴയും തമ്മിലുള്ള
സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാതുകള്‍
ജലത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് വെള്ളവും
വസന്തവുമായുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനന്റെ കാത്
മരത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് മരവും
ഇലകളും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാത്
സ്‌നേഹത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു


ഉഗ്രതിരകള്‍


തിര മുക്കുവനോട് പറഞ്ഞു
എന്റെ അലകള്‍ രൗദ്രമാവാന്‍
പല കാരണങ്ങളുണ്ട്
ഏറ്റവും പ്രധാനം
ഞാന്‍ മീനിന്റെ സ്വാതന്ത്ര്യത്തിനും
വലയ്‌ക്കെതിരെയും
നില്‍ക്കുന്നുവെന്നതാണ്

ഷെര്‍കൊ ബെകെസ്: ലോകപ്രശസ്ത കുര്‍ദിഷ് കവി. സമകാലിക കുര്‍ദ് കവികളില്‍ ഏറ്റവും പ്രശസ്തന്‍. 1940 മെയ് രണ്ടിന് ഇറാഖി കുര്‍ദിസ്ഥാനിലായിരുന്നു ജനനം. അച്ഛന്‍ പ്രശസ്ത കവി ഫയാക് ബെകെസ്. 1965ല്‍ കുര്‍ദിഷ് വിമോചന മുന്നേറ്റത്തില്‍ ഷെര്‍കൊ ബെകെസ് പങ്കെടുത്തു. മുന്നേറ്റത്തിന്റെ ഭാഗമായി റേഡിയോ നിലയത്തില്‍ പണിയെടുത്തു. 1986 ല്‍ ഇറാഖ് ഭരണകൂടത്തിന്റെ നിരന്തര പീഡനം മൂലം മാതൃനാട് വിട്ടു. 1987-1992 വരെ സ്വീഡനില്‍ പ്രവാസിയായി കഴിഞ്ഞു. 1992 ല്‍ ഇറാഖി കുര്‍ദിസ്ഥാനിലേക്ക് മടങ്ങി.

ആവശ്യം



ഷീമ കല്‍ബാസി


നിന്റെ സുഗന്ധലേപനം
ഞാന്റെ ചര്‍മ്മത്തില്‍ പൂശിയിരിക്കുന്നു
സൂര്യന്‍ കാട്ടുപൂക്കളെ തളര്‍ത്തുന്നതുപോലെ
നിര്‍ദയവാനാകാതിരിക്കുക

സത്യം തേടരുത്
അത് നിലനില്‍ക്കുന്നേയില്ലെന്ന്
നിന്നോട് ഞാന്‍ പറയുന്നു
എല്ലാത്തിനും അന്ത്യദിനമുണ്ട്
സ്‌നേഹത്തിന്, ജീവിതത്തിന്, അസ്ഥിത്വത്തിന്,
എന്തിന് അസാധാരണത്വത്തിനുപോലും

നമ്മളെല്ലാം യാത്രികരാണ്
നമ്മളില്‍ ചിലര്‍ യാത്രാപെട്ടികള്‍ വീടുകളില്‍ വയ്ക്കുന്നു
അതിനാല്‍ നമ്മുടെ കൈകള്‍ക്ക്
നമ്മുടെ അപരാധങ്ങളുടെ ഭാരം
സഹിക്കേണ്ടതില്ല.


ഷീമ കല്‍ബാസി:
ഇറാന്‍ കവി. മനുഷ്യാവകാശ പ്രവര്‍ത്തക, ആക്റ്റിവിസ്റ്റ്. 1972 നവംബര്‍ 20 ന് ടെഹ്‌റാനില്‍ ജനനം. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്നു. 'എക്കോസ് ഇന്‍ എക്‌സൈല്‍',

Sunday, July 25, 2010

ചിത്രശലഭം



ചിനുവ അച്ചെബെ

വേഗത അക്രമമാണ്
ശക്തി അക്രമമാണ്
ഭാരം അക്രമമാണ്

ചിത്രശലഭം ഉല്ലാസത്തില്‍
സുരക്ഷ തേടി
ഭാരമേതുമില്ലാതെ
നിഷ്‌കളങ്കമായി
പാറുന്നു

പക്ഷെ നാല്‍ക്കവലയില്‍,
മരങ്ങളില്‍ നിന്ന്
വര്‍ണ വെളിച്ചം
പുതിയ വലിയ കല്‍പാതകളില്‍
വീഴുന്നിടത്ത് നമ്മുടെ
ഭിന്ന ദേശങ്ങള്‍ സന്ധിക്കുന്നു

രണ്ടുവിളക്കിന്റെ
വിദ്യുത് കരുത്തുമായാണ്
ഞാന്‍ വന്നത്
സൗമ്യചിത്രശലഭം സ്വയം,
തിളങ്ങുന്ന മഞ്ഞ ബലി
എന്റെ കട്ടിയുളള സിലിക്കണ്‍
കവചത്തില്‍ അര്‍പ്പിക്കുന്നു

കനേഡിയന്‍ അതിര്‍ത്തിയില്‍ എന്റെ സഹോദരന്‍



ഇറാനിയന്‍ കവിത


ഷോലെ വോള്‍പി


ചുവന്ന മസ്ദയില്‍, കാനഡയിലേക്കുളള യാത്രയിലാണ് എന്റെ സഹോദരനും അവന്റെ കൂട്ടുകാരനും; ഡോക്ടറേറ്റ്ബിരുദങ്ങളുണ്ടെങ്കിലും തെല്ലും ബോധമില്ലാത്തവര്‍.
അതിര്‍ത്തിയില്‍ കാര്‍ തടയപ്പെട്ടു. മുന്നിലേക്ക് കുനിഞ്ഞ് പാറാവുകാരന്‍ ചോദിച്ചു: 'നിങ്ങളെങ്ങോട്ടാണ് കുട്ടികളേ'? കണ്ണിന് തൊട്ടുമുമ്പിലുള്ള 'കാനഡിലേക്ക് സ്വാഗതം' എന്ന ചുവര്‍വാക്യം കാണാതെ സഹോദരന്‍ പറഞ്ഞു: 'മെക്‌സിക്കോ'. പാറാവുകാരന്‍ കണ്ണുമിഴിച്ചു; പിന്നോട്ട് ചുവടുവച്ചു; പിന്നെ മുന്നോട്ട് വന്ന് ചോദിച്ചു: 'സാര്‍, ഇത് കനേഡിയന്‍ അതിര്‍ത്തിയാണ്'. എന്റെ സഹോദരന്‍ കൂട്ടുകാരനു നേരെ തിരിഞ്ഞ് അവന്റെ കൈയിലെ ഭൂപടം തട്ടിപ്പറിച്ചു. അവന്റെ ക്ഷൗരം ചെയ്ത തലയില്‍ കൊട്ടിപ്പറഞ്ഞു: 'പമ്പര വിഡ്ഢി, നീ തലകുത്തനെയാണ് ഭൂപടം പിടിച്ചത്'.
ചോദ്യംചെയ്യല്‍ മുറിയില്‍ നിറയെ ഇരുമ്പുമേശകള്‍, ചക്രക്കസേരകളുടെ കലമ്പല്‍, തിളങ്ങി പ്രകാശിച്ച ബള്‍ബുകളുടെ മൂളക്കം, ചോദ്യങ്ങളുടെ ബോംബ് വര്‍ഷങ്ങള്‍, അവസാനം: 'നിന്റെ വര്‍ണ്ണം'?
പതറിപ്പോയ സഹോദരന്‍ തുറന്നു പറഞ്ഞു: 'സത്യത്തില്‍ എനിക്ക് അറിയില്ല, എന്റെ അച്ഛനുമമ്മയും ഒരിക്കലും അത്പറഞ്ഞിട്ടില്ല'. മേശക്കു പിന്നില്‍ നിന്ന സ്ത്രീയുടെ നീല കണ്ണുകള്‍ വിടര്‍ന്നു; എന്റെ സഹോദരന്റെ ഒലിവുനിറമാര്‍ന്ന തൊലിയും തവിട്ടു കണ്ണുകളും, പിംഗല മൃദുരോമങ്ങളും കാണാനായി. പ്ലാസ്റ്റിക് മറയ്ക്കു പിന്നിലേക്ക് മറഞ്ഞ് അവള്‍ യുദ്ധവും സമാധാനത്തിനുമത്രയും തടിച്ച പൊടിപിടിച്ച പുസ്തകവുമായി മടങ്ങിയെത്തി. 'ഇതു
നിന്റെ വര്‍ണ്ണമെന്തെന്ന് പറയും. എവിടെയാണ് നിന്റെ അച്ഛന്‍ ജനിച്ചത്?' അവള്‍ തന്റെ വട്ട കണ്ണടയില്‍ കൈവച്ച് ആരാഞ്ഞു. പേര്‍ഷ്യയെന്ന് അവന്റെ മറുപടി. 'നീ ഉദ്ദേശിക്കുന്നത് I-ran എന്നല്ലേ?'
'I-ran, you ran, we all ranല്‍ '
, അവന്‍ പുഞ്ചിരിച്ചു. 'നിന്റെ അമ്മ എവിടുത്തുകാരി?'; തോക്കുപോലെ തണുത്ത ചോദ്യം. 'റഷ്യ', അവന്‍ ഉത്തരം മൊഴിഞ്ഞു. അവള്‍ പുസ്തകത്തിലെ ഒരു രേഖാചിത്രത്തിലെ വാക്കില്‍ തൊട്ടു. അടുത്ത വിരല്‍ ആ താളിലെ ചുവിട്ടില്‍ മറ്റൊരു വാക്കിലും. കണക്കുകാരന്‍ പൂജ്യത്തെ ഒന്നുകൊണ്ട് ഹരിക്കുന്ന കുഴപ്പപ്രശനം പരിഹരിക്കുന്നതുപോലെ അവയെ ഒരുമിച്ചു ചേര്‍ത്തു. അവളുടെ വിരലുകള്‍ ഒരു വാക്കില്‍ നിലച്ചു. പ്രഖ്യാപനം: 'നീ വെളുത്തനിറക്കാരന്‍'.
സഹോദരന്‍ സംഭ്രമിച്ച് പിന്നിലോട്ട് മാറി. ഒരു കൈ നെഞ്ചില്‍ ചേര്‍ത്തു, കണ്ണുകള്‍ വിടര്‍ന്നു, വായ വട്ടത്തില്‍ വളച്ചു. 'ഓ ദൈവേ! ഇത്രയും കാലം ഞാനതറിഞ്ഞില്ലല്ലോ'. പിന്നെ മുറിചുറ്റും നോക്കി അവളോടും പാറാവുകാരോടും പറഞ്ഞു: 'ഞാന്‍ വെളുത്തവനാണ്. എനിക്കെവിടെയും പോകാം, എന്തും ചെയ്യാം. മെക്‌സിക്കോയെന്നു നടിച്ച് കാനഡിയിലേക്കും പോകാം. അവസാനം ഞാനൊരു വെളളക്കാരനായിരിക്കുന്നു, എന്നെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ നിങ്ങള്‍ക്കിനി ഒരു ന്യായവുമില്ല'.

Saturday, July 24, 2010

ഒരു ദളിത് കവിത

ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു

കേശവ് മെഷ്‌റം


ഒരു ദിവസം ഞാന്‍ ആ അമ്മഭോഗി ദൈവത്തെ ശപിച്ചു.
അവന്‍ നാണമില്ലാതെ ചിരിച്ചു.
എന്റെ അയല്‍ക്കാരന്‍,
പണ്ഡിത ബ്രാഹ്മണന്‍ ഞെട്ടി.
അയാള്‍ ആവണക്കെണ്ണമയമുള്ള മുഖവുമായി
എന്നെ നോക്കി പറഞ്ഞു:
''നിനക്ക് എങ്ങനെയാണ്
അവര്‍ണനീയമായ, വൈശിഷ്ട്യമായ,
രൂപമില്ലാത്ത ഒരു സംഹാരശക്തിയെപ്പറ്റി
ഇത്തരം കാര്യങ്ങള്‍ വിളമ്പാനാവുന്നത്?
ദൈവത്തിന്റെ ധാര്‍മികരീതികളെ
വാക്കിന്റെ കുരുക്കില്‍ അകപ്പെടുത്താനുള്ള
നിന്റെ ശ്രമം നാണംകെട്ടതാണ്്'
ഞാന്‍ ഒരു നല്ല ചൂടന്‍ ശാപം വീണ്ടും ഉതിര്‍ത്തു.
സര്‍വകലാശാല കെട്ടിടം കുലുങ്ങി,
അത് അരയോളം വെള്ളത്തില്‍ മുങ്ങി.
പെട്ടെന്ന്, ജനങ്ങള്‍ രോഷാകുലരാകുന്നതിന്
ഗവേഷകര്‍ കാരണങ്ങള്‍ തിരഞ്ഞു
അവര്‍ കുന്തിരിക്കസുഗന്ധം നിറഞ്ഞ
വലിയ മുറികളില്‍ ഇരുന്ന്
സംവാദത്തിലേര്‍പ്പെട്ടു.
എന്റെ ജന്മദിനത്തില്‍, ഞാന്‍ ദൈവത്തെ ശപിച്ചു.
ഞാനവനെ വീണ്ടും വീണ്ടും ശപിച്ചു.
വാക്കുകളുടെ ചാട്ടകൊണ്ട് പ്രഹരിച്ച് ഞാന്‍ വിളിച്ചു:
'തന്തയില്ലാത്തവന്‍!'
'ഒരു കക്ഷണം അപ്പത്തിനുവേണ്ടി
നീ ഒരു വണ്ടി നിറയെ വിറക്മുറിക്കാറുണ്ടോ?
നീ നിന്റെ എല്ലിന്‍തോലായ ശരീരത്തിലെ
വിയര്‍പ്പ് അമ്മയുടെ പിഞ്ചിയ സാരികൊണ്ട് തുടയ്ക്കാറുണ്ടോ?
അച്ഛന്റെ ഹുക്ക നിറയ്ക്കാനായി
സഹോദരന്‍മാരെയും സഹോദരന്‍മാരെയും
പണിയെടുപ്പിച്ച് വലയ്ക്കാറുണ്ടോ?
അച്ഛന്റെ മുഴുക്കുടിക്കായി
നീ കൂട്ടികൊടുപ്പുകാരനായി പണിയെടുക്കാറുണ്ടോ?
ഓ തന്തേ, ദൈവമായ തന്തേ
നിനക്കൊരിക്കലും ഇത്തരം കാര്യം ചെയ്യാനാവില്ല.
അതിന് നിനക്കാദ്യം ഒരു അമ്മ വേണം-
ആരും ആദരിക്കാത്ത ഒരമ്മ,
അഴക്കില്‍ പണിയെടുക്കുന്ന
എല്ലാവര്‍ക്കും സ്‌നേഹം പകരുന്ന,
ആരുടെയും സ്‌നേഹം ലഭിക്കാത്ത ഒരമ്മ.

ഞാനൊരുദിവസം അമ്മഭോഗി ദൈവത്തെ ശപിച്ചു.


കേശവ് തനാജി മെഷ്‌റം
(1937-2007).

ദളിത് കവി, ആക്റ്റിവിസ്റ്റ്, നോവിലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു കേശവ് മെഷ്‌റം. ഒരു പാവപ്പെട്ട ദളിത് കുടുംബത്തില്‍ ജനിച്ച കേശവ് വളരെ ചെറുപ്രായത്തില്‍ റെയില്‍വേയില്‍ ചുമട്ടുകാരനായി പണിയെടുത്തു. കെട്ടിടനിര്‍മാണത്തൊഴിലാളിയായും എണ്ണമില്‍ തൊഴിലാളിയായും കഷ്ടപ്പെട്ട് കൊണ്ട് പഠിത്തം പൂര്‍ത്തിയാക്കി. പിന്നീട് പശ്ചിമ റെയില്‍വേയില്‍ ക്ലര്‍ക്കായി. വൈകാതെ മുംബൈയിലെ മഹര്‍ഷി ദയാനന്ദ് കോളജില്‍ ലക്ചററായി.
'ഉത്ഖനന്‍' എന്ന കവിതാ സമാഹാരം കവിയെന്ന നിലയിലും ദളിത് എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാക്കി. 'ഹക്കീകത്ത് 'എന്ന ആത്മകഥയും ഒച്ചപ്പാടുണ്ടാക്കി. ദളിത്പാന്തര്‍ പ്രസ്ഥാനത്തിന് സൈദ്ധാന്തികവും ആശയപരവുമായ പിന്തുണ നല്‍കി. ദളിത് സാഹിത്യത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ് ഭാഷയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു കേശവ് മെഷ്‌റം. ദളിതന്റെ രോഷവും പകയുമെല്ലാം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ബ്രാഹ്മണ ദൈവം ദളിതന്റെ ദൈവമല്ലെന്ന് തുറന്ന് പ്രഖ്യാപനം കൂടിയായിരുന്നു ഈ കവിത.


മറാത്തിയില്‍ നിന്ന് ഈ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തന ചെയ്തത്: ജയന്ത് കര്‍വ്, സെലീറ്റ് (പാം ഇസ്‌പെല്‍ലാന്‍ഡിനൊപ്പം) എന്നിവരാണ്.

Translated on 24-7-2010

Friday, July 23, 2010

ഇസ്തപലാപ്പയിലെ ക്രിസ്തു




Madhyamam weekly
2004 Aug 13

രണ്ട് നക്‌സലൈറ്റ് കവിതകള്‍

1

നിശബ്ദത പാലിക്കൂ!
ഇവിടെ എന്റെ സഹോദരന്‍ ഉറങ്ങുകയാണ്.
അവനരികില്‍
വിളറിയ മുഖവും ദു:ഖംനിറഞ്ഞ
ഹൃദയവുമായി നില്‍ക്കരുത്
അവനത് കണ്ട് ചിരിക്കും!
അവന്റെ ശരീരം പൂക്കള്‍കൊണ്ട് മൂടരുത്
ഒരു പൂവിലേക്ക് കുറേ പൂക്കള്‍ ചൊരിയുന്നത് എന്തിനാണ്?
നിനക്ക് കഴിയുമെങ്കില്‍
അവനെ നിന്റെ ഹൃദയത്തില്‍
അടക്കൂ.
അപ്പോള്‍ നിനക്ക്
ഹൃദയപക്ഷിയുടെ ചിറകടിയൊച്ചകേള്‍ക്കാം;
ഉറങ്ങുന്ന ആത്മാവ് ഉണരുന്നത് അറിയാം.
നിനക്കാവുമെങ്കില്‍,
അല്‍പം കണ്ണീര് ചൊരിയൂ,
പിന്നെ
നിന്റെ ശരീരത്തിലെ മുഴുവന്‍ രക്തവും.


1975 മെയ് 3 ന് പശ്ചിത ബംഗാളിലെ ഹൗറ ജയിലില്‍ അഞ്ചു നക്‌സലൈറ്റു തടവുകാരെ പോലീസുകാര്‍ കൊലപ്പെടുത്തി. അതില്‍ 'പക്ഷി' എന്ന് വിളിക്കപ്പെട്ടിരുന്ന 22 വയസുകാരനായ വിദ്യാര്‍ത്ഥി പ്രബീര്‍ റോയി ചൗധരിയും ഉണ്ടായിരുന്നു. രക്തസാക്ഷിത്വത്തെപ്പറ്റിയുള്ള വാര്‍ത്ത കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ എത്തിയപ്പോള്‍ രാഷ്ട്രീയത്തടവുകാരായ നക്‌സലൈറ്റ് സഖാക്കള്‍ തടവറ ഭിത്തയില്‍ കല്ല് കൊണ്ട് എഴുതിയിട്ടതാണ് ഈ കവിത.

കടപ്പാട്: സുദീപ് ചക്രവര്‍ത്തി രചിച്ച 'റെഡ് സണ്‍' എന്ന കൃതിക്ക്



2

സ്‌നേഹിക്കുമ്പോള്‍,
ചന്ദ്രനാവരുത്
നിനക്കാവുമെങ്കില്‍
സൂര്യനായി കടന്നുവരിക.
ഞാനതിന്റെ ചുട് ആവാഹിക്കും
ഇരുണ്ട വനങ്ങള്‍ക്ക് തീ കൊളുത്തും

സ്‌നേഹിക്കുമ്പോള്‍
ഒരു പൂവാവരുത്
നിനക്കാവുമെങ്കില്‍
ഇടിമുഴക്കമായി കടന്നുവരിക
ഞാനതിന്റെ മുഴങ്ങള്‍ ആവാഹിക്കും
എല്ലാ കോണുകളിലും യുദ്ധത്തിന്റെ
സന്ദേശം കൈമാറും

ചന്ദ്രനെ, പുഴയെ, പൂക്കളെ, താരങ്ങളെ, പറവകളെ
വെറുതെയിരിക്കുമ്പോള്‍
കണ്ടുകൊള്ളാം;
പിന്നീടെപ്പോഴെങ്കിലും.
പക്ഷേ ഇന്ന്
ഈ ഇരുളില്‍
അവസാനയുദ്ധം നടത്തേണ്ടതുണ്ട്.
ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത്
ഞങ്ങളുടെ കുടിലില്‍ തീയാണ്.


കടപ്പാട്: റെഡ് സണ്‍/സുദീപ് ചക്രവര്‍ത്തി

മുരാരി മുഖോപാദ്ധ്യയയാണ് ഈ കവിത എഴുതിയത്. നക്‌സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റി ധാരാളമെഴുതിയിട്ടുള്ള സുമന്താ ബാനര്‍ജിയുടെ 'പൂക്കളില്‍ മൂടിയ പീരങ്കികള്‍' എന്ന ലേഖനത്തില്‍ ഈ കവിത എടുത്ത് ചേര്‍ത്തു. 'ട്രൂത്ത് ലൈയിസ്' എന്ന പേരില്‍ അശോക് മിത്ര എഡിറ്റ് പുസ്തകത്തില്‍ പിന്നീട് സുമന്താ ബാനര്‍ജിയുടെ ലേഖനവും ഉള്‍പ്പെട്ടിരുന്നു.

Tuesday, July 13, 2010

ജമൈക്കന്‍ കഥ

വൃത്തിയാക്കല്‍ ക്ലാസ്

മിഖായേല്‍ റെക്കോഡ്

ജമൈക്കന്‍ കുടിയേറ്റ മേഖലയിലെ വിരസവും കടുത്തതുമായ പൂര്‍വാഹ്‌നമായിരുന്നു അത്. അവിടെ തെരുവില്‍, തിരക്കു പിടിച്ച സ്ത്രീകളും, അലഞ്ഞു തിരിയുന്നവരും കഞ്ചാവ് പുകച്ചുവിടുന്ന ആണുങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച അലസതയ്ക്കിടയില്‍ ഉണങ്ങിയ മാവിന്‍ ചുവട്ടില്‍ ഒരു ക്ലാസ് നടക്കുകയായിരുന്നു.
അധ്യാപകനായ ടോണി, തെല്ലും ഭയമില്ലാത്ത ചെറുകായനായ പതിനേഴുകാരനാണ്. കല്ലിലിരുന്ന് തന്റെ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യുമ്പോള്‍, എണ്ണമയമുളള മലമാന്‍തോല്‍കൊണ്ട് മൃദുവായി തന്റെ കൈതോക്ക് വൃത്തിയാക്കുകയായിരുന്നു അവന്‍.
ഒമ്പതിനും പതിനാലിനുമിടയില്‍ പ്രായമുളള നാല് ആണ്‍കുട്ടികള്‍ ചേര്‍ന്നതാണ് ക്ലാസ്. നേതാവിനു നേരെ തിളങ്ങുന്ന കണ്ണുകളുമായി, അഴക്കുപുരണ്ട കാര്‍ബോര്‍ഡ് കഷണങ്ങളിലും ചെറിയ കല്ലുകളിലുമായി മുട്ടോളമുളള കാലുറകളും ധരിച്ച് അവര്‍ ഇരുന്നു.
''നിങ്ങള്‍ എപ്പോഴും നിങ്ങളുടെ ഉപകരണം വൃത്തിയായി സൂക്ഷിക്കണം'', ടോണി നിര്‍ദേശം നല്‍കുന്നത് തുടര്‍ന്നു. ''വൃത്തിയുളള തോക്ക് നിങ്ങള്‍ക്ക് ആദരവ് നേടിത്തരും. കഴിഞ്ഞ രാത്രിയില്‍, ദൗത്യത്തിനിടയില്‍ ഞാനൊരു വാടകകാറുകാരന്റെ തലയ്ക്ക് നേരെ ഇതു നീട്ടി. എന്റെ ആയുധത്തിന് വൃത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊഫഷണലാണെന്ന് അയാള്‍ കരുതുമായിരുന്നില്ല''.
വിദ്യാര്‍ത്ഥികള്‍ വികൃതസ്മിതങ്ങള്‍ പരസ്പരം പങ്കിട്ടു. അവര്‍ക്കറിയാം ടോണി പ്രൊഫഷണലാണെന്ന്.
''അതുകൊണ്ടാണയാള്‍ ബഹളമൊന്നും കൂട്ടാതെ വണ്ടിയെനിക്ക് കൈമാറിയത്''.
ഒമ്പതുവയസുകാരന്‍ കൈയുയര്‍ത്തി:'' നിങ്ങള്‍ അവനെ കൊന്നോ?''
ഇല്ലെന്നര്‍ത്ഥത്തില്‍ ടോണി തലയാട്ടി. ''വെടിയുണ്ടകള്‍ വിലയേറിയവയാണ്. അതു നമ്മള്‍ വെറുതെ പാഴാക്കരുത്''; അവന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ അതുകേട്ട് തലകുലുക്കി.
തോക്കിന്‍കുഴലിനു താഴെ മാന്‍തോല്‍കൊണ്ട് തുടച്ചു ടോണി പറഞ്ഞു: ''ഇതിന്റെ സുഷിരം എത്ര ചെറുതാണെന്നു നോക്കൂ. മുഖത്തിനു രണ്ടിഞ്ചു മാറ്റിപ്പിടിച്ചാല്‍ നമ്മുടെ മൂക്കിന്റെ ദ്വാരത്തിനത്രെയേയുളളൂ''.
അവന്‍ ഓര്‍ത്തുചിരിച്ചു. ''വേണമെങ്കില്‍ കടക്കാരനോട് ചോദിക്കൂ. അര്‍ദ്ധരാത്രി കടപൂട്ടുമ്പോഴാണ് ഞാനയാളെ പിടികൂടിയത്. എഞ്ചിന്‍ ഓഫ് ചെയ്യാതെ, ഞാനോടിച്ച വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയാണ് അത് ചെയ്തത്''.
പണവും പലചരക്കുകളും മിന്നല്‍ വേഗത്തില്‍ കവര്‍ന്നതിന്റെ വിശദാംശങ്ങള്‍ ടോണി അവര്‍ക്കു നല്‍കി. ''കടയില്‍ നിന്നു മടങ്ങുമ്പോഴും എന്റെ തോക്ക് അയാളെ ഉന്നം വച്ചിരുന്നു. അയാള്‍ തോക്കിലേക്ക് മാത്രമാണ് നോക്കിയത്. എനിക്കുറപ്പുണ്ട്, അയാളെന്റെ മുഖം കണ്ടിട്ടേയില്ലെന്ന്''.
തോക്കിന്‍പാത്തി പോളിഷ് ചെയ്യുന്നതിനിടയില്‍ ടോണി വിശദീകരണം തുടര്‍ന്നു.'' ഈ ആയുധമാണ് നിങ്ങളുടെ ഉപകരണം. നമ്മളതിനെ നന്നായി ശ്രദ്ധിക്കണം. നിന്റെ അച്ഛന്‍ ചെയ്യുന്നതുപോലെ. അവന്‍ ഒമ്പതുകാരനോട് പറഞ്ഞു.''ഇതിന് സാക്‌സോഫോണിന്റെ തിളക്കം നല്‍കണം; നിന്റെ അച്ഛന്‍ ചെയ്യാറുളളതുപോലെ''. അവന്റെ തലചലനം പന്ത്രണ്ടുകാരനു നേര്‍ക്കായിരുന്നു. ''ഇത് എണ്ണയിടണം. നമ്മുടെ ജോലിക്ക് ശേഷവും വൃത്തിയായിതന്നെയിരിക്കണം''.
(അവരുടെ അച്ഛന്‍മാരെപ്പറ്റി ടോണിക്ക് വ്യക്തതയില്ലായിരുന്നു. മാത്രമല്ല അവരുടെ അമ്മമാര്‍-വസ്ത്രങ്ങളുണ്ടാക്കുന്നവര്‍. അല്ലെങ്കില്‍ ചന്തയില്‍ വിലപേശി വില്‍ക്കുന്നവര്‍- തങ്ങളുടെ വ്യാപാര ഉപകരണങ്ങള്‍ എങ്ങനെ പരിപാലിക്കുവെന്നും. മറ്റ് കുട്ടികളെ താരതമ്യപ്പെടുത്തലില്‍ ഉള്‍പ്പെടുത്താനും ടോണിക്കാകുമായിരുന്നില്ല. അവിടെയുളള കുട്ടികളുടെ മാനസിക പിരിമുറുക്കം അയഞ്ഞതായി ടോണിക്ക് തോന്നിയില്ല. അവര്‍ക്ക് അതിനെന്തുവേണമെന്ന് അവനറിയാം)
''ഈ ഉപകരണമാണ് പ്രാതല്‍ നമുക്ക് മേശപ്പുറത്തെത്തിക്കുന്നത്''; അവന്‍ വെളിപ്പെടുത്തി. ഞാന്‍ മമ്മയ്ക്കു നല്‍കുന്ന പണം കൊണ്ടുവേണം ഷെല്ലിയേയും മാര്‍വിനെയും ഈ മാസം സ്‌കൂളില്‍ വിടാന്‍''.
പതിനാലുകാരന്‍ ചോദിച്ചു: ''ടോണി നിങ്ങള്‍ക്കെവിടെ നിന്നാണ് ഈ ആയുധം കിട്ടിയത്?''
''ന്യൂയോര്‍ക്കില്‍ നിന്ന് എന്റെ അച്ഛന്‍ അയച്ചു തന്നു. കസ്റ്റംസ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിനു മുമ്പ്''.
അപ്പോഴാദ്യമായി പത്തുവയസുകാരന്‍ ആരാഞ്ഞു:'' ടോണി, കഴിഞ്ഞ രാത്രി നിങ്ങളിതില്‍ നിന്ന് വെടിയുതിര്‍ത്തിരുന്നുവോ?''.
ആയുധം വൃത്തിയാക്കുന്നതിനു മുമ്പുളള തീഷ്ണ ഗന്ധം ഓര്‍മിച്ച് കുട്ടികള്‍ പ്രതീക്ഷയോടെ കാത്തു. ടോണി തലയനക്കി. അവന്റെ ഹൃദയം തുടിച്ചുയര്‍ന്നു. അവസാനം അടുത്തുവരികയാണ്.
കിങ്‌സ്റ്റണിലേക്ക് മടങ്ങുന്നതിനിടയില്‍ പോലിസ്് പിന്തുടരകന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചുവന്ന ലൈറ്റ് മിന്നിച്ചു. വിളക്കുകാലില്‍ കാര്‍ തെന്നിച്ച് ഇടിച്ചു നിര്‍ത്തി. ബാബിലോണ്‍ നടപ്പാതയില്‍ പോലീസ് കാര്‍ നിര്‍ത്തി.
'' നിന്റെ രേഖകള്‍ കാണിക്ക്'', പോലീസ് പറഞ്ഞു. ''പുറത്തിറങ്ങ്, പരിശോധിക്കട്ടെ''.
''ശരി ഓഫീസര്‍'', ഞാന്‍ പറഞ്ഞു. കാറില്‍ നിന്ന് പുറത്തിറങ്ങി. ഞാന്‍ ജയിലില്‍ പോയാല്‍ മമ്മയെന്തുചെയ്യുമെന്നാണ് ഞാനപ്പോള്‍ ചിന്തിച്ചത്. അവനടുത്തുവന്നപ്പോള്‍ ഞാന്‍ കാഞ്ചിവലിച്ചു.
കുട്ടികള്‍ അവിശ്വാസത്താല്‍ വീര്‍പ്പുമുട്ടി. അതു തന്നെയാണോ സംഭവിച്ചത്.
ടോണി തോക്കുയര്‍ത്തി. '' അവന്റെ നെഞ്ചിനു നേരെ ഒറ്റവെടി''. ടോണിയുടെ കൈകള്‍ ചെറുതായി ഇളകി.
ഒമ്പതുകാരന്‍ അടക്കിയ ചിരിയോടെ ചോദിച്ചു: '' അവന്‍ ചത്തോ?''
ടോണി അനിഷ്ടത്തോടെ തോള്‍ വെട്ടിച്ചു. പതിനാലുകാരന്‍ ഒമ്പതുകാരനു മറുപടി പറഞ്ഞു. '' അത് നെഞ്ചിലേക്കുളള വെടിയല്ലേ. നീ പിന്നെയെന്താ കരുതിയത്?''
ടോണി ഗൗരവത്തില്‍ സംസാരിച്ചു. '' വൃത്തിയില്ലാത്ത തോക്കില്‍ നിന്നുളള ഉണ്ട ലക്ഷ്യം തെറ്റിയേക്കാം. ചിലപ്പോള്‍ അവനെന്നെ കൊന്നേനെ''
''ടോണി''-പതിനാലുകാരന്‍ വിളിച്ചു.
''എന്താ?''
''അടുത്തതവണ നിന്റെ പരിപാടിയില്‍ എന്നെയും കൂട്ടാമോ?''
'സുഡ്‌സ്, നിനക്ക് അതിനു തോക്കുവേണം'.
പയ്യന്‍ തലയനക്കി.
''ചിലപ്പോള്‍ എനിക്ക് നിന്നെ സഹായിക്കാനാവും''.
സുഡ്‌സിന്റെ കണ്ണില്‍ പ്രതീക്ഷ തിളങ്ങി. ''നിന്റെ കൈയില്‍ വേറെ തോക്കുണ്ടോ?''.
ടോണി അവന്റെ തലയില്‍ പിടിച്ച് തന്റെ വാതിലിനു നേര്‍ക്ക് ഉന്തിവിട്ടു: ''അകത്ത്''.
സുഡ്‌സിന് വികാരത്താല്‍ തൊണ്ടയടഞ്ഞു. അവ്യക്തമായാണ് വാക്കുകള്‍ പുറത്തുവന്നത്. ''എവിടെ?...എപ്പോള്‍?''
''ഇതാ പോലീസുകാരന്റെ തോക്കാണ്'', ടോണി പറഞ്ഞു. ''നീ കരുതിയോ ഞാനത് ഉപേക്ഷിക്കുമെന്ന്. അവന്റെ പണി തീര്‍ന്നപ്പോള്‍ ഞാനത് ഇങ്ങോട്ട് കൊണ്ടുവന്നു. നിനക്ക് വൃത്തിയാക്കാന്‍''.



വിവ: ബിജുരാജ്
----------

ജമൈക്കന്‍ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമാണ് മിഖായേല്‍ റെക്കോഡ്. സാമ്രാജ്യത്വ അധിനിവേശവും ദാരിദ്ര്യവും പട്ടിണിയും ക്രിമിനല്‍വല്‍ക്കരിച്ച ആഫ്രിക്കയു,െ അതിനേക്കാള്‍ ഉപരി ജമൈക്കയുടെ സമകാലിക അവസ്ഥയാണ് ഈ കഥ. തോക്കു സംസ്‌കാരം ഭീതിദമായ വിധത്തില്‍ തന്റെ നാടിനെ വിഴുങ്ങിയിരിക്കുന്നുവെന്ന് മിഖായേല്‍ റെക്കോഡ് പറയുന്നു. കോമണ്‍വെല്‍ത്ത് ചെറുകഥാ മത്സരത്തില്‍ ഈ കഥ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

മെക്‌സിക്കന്‍ കഥ

ഇതാണ് വിസ്മൃതി


മരിയ അമ്പാരോ എസ്‌കാന്‍ഡന്‍



ഒരു ഓട്ടോമൊബൈല്‍ സെമിത്തേരിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒന്നും വീണ്ടെടുക്കാനാവില്ല; ഒരു തിരുശേഷിപ്പുപോലും. ഞാന്‍ ഒരു കാര്‍, പ്രത്യേകമായ ഒന്ന്, തിരയുകയായിരുന്നു. എനിക്കതിന്റെ രൂപമോ, മോഡലോ, നിര്‍മിച്ച വര്‍ഷമോ, അല്ലെങ്കില്‍ നിറമോ ഒന്നും അറിയുമായിരുന്നില്ല. അത് വാടകയ്‌ക്കെടുത്ത കാറാണ്. ഞങ്ങളുടെ പഴയ പസ്‌കര്‍ തുറന്ന റോഡില്‍ നന്നായി ഓടുമെന്ന് എന്റെ മരിച്ചുപോയ ഭര്‍ത്താവ് ഒസ്‌കാര്‍ കരുതിയില്ല. അതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ആരോട് പറയാനാണ്. ആ പുതിയ, വാടകയ്‌ക്കെടുത്ത കാറിന്റെ ടയര്‍ ഒരു തിരിവില്‍ വച്ച് പൊട്ടുകയോ, അല്ലെങ്കില്‍ ഡാഷ്‌ബോര്‍ഡിലെ മനോഹരങ്ങളായ ചെറു ലൈറ്റുകളിലേക്ക് ഒസ്‌കാറിന്റെ ശ്രദ്ധതിരിഞ്ഞതിനാല്‍ വഴിസൂചികകള്‍ കാണാതെയോ പോകുകയോ ചെയ്തിരിക്കണം. എന്തായാലും പതിനാലുവര്‍ഷം മുമ്പ്, കാബോ സാന്‍ ലുക്കാസിലേക്കുള്ള യാത്രക്കിടെ മലയിടുക്കില്‍ വച്ച് ആ കാര്‍ തലകുത്തി മറിഞ്ഞു വീണു എന്നത് വാസ്തവം. ഞങ്ങളുടെ വിവാഹമോതിരങ്ങള്‍, ഞങ്ങള്‍ വിവാഹിതരായ ബീച്ചില്‍ വച്ചുതന്നെ കടലിലെറിയാന്‍ അദ്ദേഹം ആഗ്രഹിച്ചു.
നിസാരമായ ഒരു കലഹമാണ് എല്ലാറ്റിനും തുടക്കമിട്ടത്. നിസാരങ്ങളായ വഴക്കുകളുടെ ഒരു പരമ്പരയെന്നു പറയുന്നതാവും ശരി. ആറുവര്‍ഷത്തിന്റെ മഹത്വം!. അദ്ദേഹംപറയുമായിരുന്നു 'ഞങ്ങള്‍ വിവാഹിതരായിട്ട്  കുറേയായിരിക്കുന്നു' എന്ന്. മരണം വേര്‍പെടുത്തുന്നതുവരെ ഒന്നിച്ച് താമസിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങള്‍ ദൈവത്തോട് കൂടുതലായി  പ്രതിജ്ഞയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. '' അടുത്ത നിമിഷം എന്തു സംഭവിക്കും എന്നുപോലും അറിയാത്ത വെറും നിസാര മനുഷ്യജീവികളായ നമ്മള്‍ ആരാണ്, ജീവിതം മുഴുവന്‍ നീളുന്ന ഒരു പ്രതിജ്ഞയെടുക്കാന്‍?'', അദ്ദേഹം ചോദിച്ചു. ''നമുക്ക് അനുമാനിക്കാം നമ്മള്‍ എന്നത്തേക്കും ദമ്പതികള്‍ ആയിരിക്കുമെന്ന്. പക്ഷേ നമുക്കത്തരമൊരു പ്രതിജ്ഞയെടുക്കാനാവില്ല''. അദ്ദേഹം പറഞ്ഞതാണ് ശരി. '' എന്തുസംഭവിക്കാം. എല്ലാം കാര്യങ്ങളും വഴിതെറ്റിപ്പോകാം''.
എല്ലാ രാത്രികളിലും ഞാനെന്റെ വിവാഹമോതിരം ഊരി, ആദ്യ തിരുവത്താഴ കൂദാശക്ക് പരഞ്ഞമ്മ നല്‍കിയ ഗുദാലുപ്പ് കന്യകയുടെ ലോക്കറ്റിനൊപ്പം വെള്ളി പാത്രത്തില്‍ ഇട്ടുവയ്ക്കുമായിരുന്നു. അതൊരു ആശ്വാസം പകരുന്ന നിത്യചര്യയായിരുന്നു. പല്ല് തേപ്പ്, മുഖം കഴുകല്‍, കണ്ണിനുതാഴെ ചുളിവുകള്‍ വീഴുന്നത് വൈകിക്കാന്‍ ക്രീമുകള്‍ പുരട്ടല്‍, വസ്ത്രമഴിച്ച് വയ്ക്കല്‍, ലൈറ്റ് അണയ്ക്കുന്നതിനു മുമ്പ് കിടന്ന് അരമണിക്കൂര്‍ പത്രംവായന. എന്നത്തെയും പോലെ, മറ്റേതുരാത്രിയിലേതും പോലെ അന്നും ഒസ്‌കാര്‍ സ്ഥലം വിട്ടു. അന്ന് ഒരു വാഗ്വാദവും നടത്തിയിരുന്നു. ഞങ്ങളുടെ വീടിന്റെ മുന്നില്‍, ചവിട്ടുപടിയില്‍ വയ്ക്കാന്‍ ഞാന്‍ പെപ്പുള്ള ഒരു കളിമണ്‍ കുടം മേടിച്ചിരുന്നു. പതിവുപോലെ, അതൊരു അനാവശ്യ വ്യയമായി അദ്ദേഹം കരുതി. വെള്ളി പാത്രത്തില്‍ നിന്ന് എന്റെ വിവാഹമോതിരമെടുത്ത്, സോപ്പ് വെള്ളം കൊണ്ട് തന്റേത് ഊരി, രണ്ടും മുമ്പ് അവ കൊണ്ടുവന്ന ആഭരണച്ചെപ്പില്‍ ഇട്ടു.
''ഞാനീ വിവാഹമോതിരങ്ങള്‍ കടലിലെറിയാന്‍ പോകുന്നു. കാബോ സാന്‍ ലുക്കാസില്‍''-അദ്ദേഹം പറഞ്ഞു. '' ഈ വിവാഹം വിസ്മൃതിയിലാഴാന്‍ പോകുന്നു''
ഒസ്‌കാര്‍ മരിച്ച ഉടനെ മോതിരങ്ങള്‍ തിരക്കി ഞാന്‍ പോകണമായിരുന്നു. ഇപ്പോള്‍ കുറേയേറെ വൈകിയിരിക്കുന്നു. വഴികള്‍ മങ്ങി. റെന്റ്-എ കാര്‍ നടത്തിപ്പുകാര്‍ രേഖകള്‍ നീണ്ടകാലം സൂക്ഷിക്കുന്ന പതിവില്ല. ഒസ്‌കാര്‍ ഏത് കാറാണ് ഓടിച്ചിരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ തിരച്ചില്‍ എളുപ്പമാകുമായിരുന്നു. പക്ഷേ, ഈ തരം മുടിഞ്ഞ ചിന്തകളില്‍ തുടരാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. എനിക്ക് കാര്‍ കണ്ടുപിടിക്കേണ്ടതുണ്ട്. ഞങ്ങളുടെ മോതിരങ്ങള്‍ ഇപ്പോഴും അതിനകത്തുണ്ടാവും. അവ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കീശയില്‍ ഉണ്ടായിരുന്നില്ല. സ്യൂട്ട് കേസിലും ഇല്ലായിരുന്നു. സംസ്‌കാരക്രിയയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നീക്കിയത് ഞാനാണ്. ശരീരത്തിലും വസ്തുവകകളിലും ഞാന്‍ പരതി. മോതിരങ്ങള്‍ അവിടെയൊന്നുമുണ്ടായിരുന്നില്ല. അവ ഇപ്പോഴും കാറില്‍ ഗ്ലൗസ് അറയിലോ, ആസ്‌ട്രേയിലോ, ട്രങ്കിലോ, ഡ്രൈവറുടെ വശത്തുള്ള ചവിട്ടിക്കടിയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ കാണും. അതിപ്പോഴും ഒരു ശേഷിപ്പാണ്, ഞങ്ങള്‍ ഒന്നിച്ചായിരുന്ന കാലത്തിന്റെ അവശേഷിക്കുന്ന തെളിവാണ്. രണ്ടു സ്വര്‍ണമോതിരങ്ങള്‍, നിസാരം. പക്ഷേ ഇപ്പോഴും ഒന്നു തുടച്ചാല്‍ അകത്തു ഞങ്ങളുടെ പേരുകള്‍ കൊത്തിയിട്ടുണ്ട്. എനിക്കത് വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അവ എങ്ങനെയായിരുന്നാലും.
ഞാന്‍ അപകടം നടന്ന സ്ഥലത്തുപോയി. കാര്‍ ഇപ്പോഴും മലയിടുക്കിനിടയിലുണ്ടായിരിക്കണം. അതാണ് അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ പതിവ് വിധി. എവിടെവച്ചാണോ തകര്‍ന്നത്  അവിടെത്തന്നെ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെടും. ഞാനത്തരം കാറുകള്‍ റോഡില്‍ പലയിടത്തും കണ്ടതോര്‍ക്കുന്നു; ചിലത് വയറുപിളര്‍ന്ന്, ചിലത് വശങ്ങള്‍ ചളുങ്ങി, മറ്റ് ചിലതു തുരുമ്പെടുത്ത്. ഓരോ യാത്രികന്റെയും കണ്‍മുന്നില്‍ തകര്‍ന്ന ലോഹങ്ങള്‍ നിര്‍വികാരതയോടെ ഇല്ലാതായിക്കൊണ്ടിരുന്നു. തകര്‍ന്ന ട്രക്കുകള്‍ ഒരു വിലയുമില്ലാത്ത കക്ഷണങ്ങളാക്കി മാറ്റാന്‍ എന്തിന് പണം ചെലവിടണം?
കയറ്റത്തിനു നടുക്കായി ഞാന്‍ വണ്ടി ഒതുക്കി. പതിയെ താഴോട്ടിറങ്ങി; ആഭരണച്ചെപ്പ് ചിലപ്പോള്‍ ജോഷ്വാ മരത്തിന്റെ തണലില്‍ പാതിമണ്ണിലമര്‍ന്ന് കിടപ്പുണ്ടാകണം. ശ്രദ്ധാപൂര്‍വ്വം, അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ഞാന്‍ താഴേക്ക് ഊര്‍ന്നിറങ്ങി. പിന്‍ഭാഗത്തെ ലൈറ്റിന്റെ ഭാഗമായിരുന്ന ഒരു ചുവന്ന കക്ഷണം ഞാന്‍ എടുത്തു. എന്തോ കൂടുതല്‍ അടിയില്‍ തകര്‍ന്ന് കിടപ്പുണ്ട്; ഒരിക്കല്‍ വിന്‍ഡ്ഷീല്‍ഡിന്റെ ഭാഗമായിരുന്ന നുറുങ്ങിയ ചില്ലുകള്‍. ബജാ മരുഭൂമിയില്‍ സൂര്യനു കീഴില്‍ അവിടെവിടെയായി കാണുന്ന ഉരഗങ്ങള്‍പോലെ വര്‍ണലോഹകക്ഷണങ്ങള്‍ ചിതറിക്കിടന്നു. കാര്‍ വന്നു പതിച്ച സ്ഥലത്തും ഒടുവില്‍ ഞാനെത്തി. സ്‌ക്രൂകളും അവിശിഷ്ടങ്ങളും, അടുത്തെങ്ങും ചെടികള്‍ വളരാന്‍ ധൈര്യപ്പെടാത്തപോലെ എണ്ണകനച്ച പാടുകളും, ചിലപ്പോള്‍ ഫെന്‍ഡറിന്റെ ഭാഗമായിരുന്ന തകരപ്പാട്ടയുടെ  നന്നായി നുറങ്ങിയ ഭാഗങ്ങളും അവിടെ മണ്ണിലുണ്ടായിരുന്നു. പക്ഷേ കാറുണ്ടായിരുന്നില്ല. ഞാന്‍ മുകളിലോട്ട് കയറി മൈല്‍ക്കുറ്റി രണ്ടുവട്ടം നോക്കി. കിലോമീറ്റര്‍ അറുപത്തി ഏഴ്. ഹൈവേ പട്രോള്‍ റിപ്പോര്‍ട്ട് എനിക്ക് കാണാപാഠമാണ്. അതു തന്നെയാണ് അപകടം നടന്ന സ്ഥലം.
''ഫെഡര്‍ ഗവണ്‍മെന്റ് കഴിഞ്ഞവര്‍ഷം അവ പൊക്കിയെടുത്തു' കാറ്റവിനയില്‍ വച്ച് ഞാനറിഞ്ഞു. '' ആ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ ഒരു മോശം കാര്യമാണ്. അവ അമേരിക്കന്‍ വിനോദസഞ്ചാരികളെ ഭയപ്പെടുത്തുന്നു'. ഞാന്‍ വാശിപിടിച്ചപ്പോള്‍ എന്നെ അവര്‍ ഓട്ടോമൊബൈല്‍ സെമിത്തേരിയിലേക്ക് അയച്ചു.
മുന്നൂറിനും നാനൂറിനും ഇടയില്‍ കാറുകളുടെ അവശിഷ്ടങ്ങള്‍ അവിടെ ഒന്നിച്ചു കൂട്ടിയിരുന്നു; ചിലത് മറ്റുള്ളതിന്റെ മുകളിലായി. ഭൂരിപക്ഷവും വെറുതെ അലക്ഷ്യമായി എറിയപ്പെട്ടവയായിരുന്നു. പൊതു ശവക്കുഴിയിലെ കബന്ധങ്ങള്‍പോലെ, ഹൈവേക്ക് ഓരത്ത് വിജനമായ സ്ഥലത്ത്, വാഹനങ്ങള്‍ തകര്‍ന്ന്, ജീര്‍ണിച്ച്, അവഗണിക്കപ്പെട്ടു കിടന്നു. ഞങ്ങളുടെ മോതിരങ്ങള്‍ അവിടെ എവിടെയോ ഉണ്ട്. ഞാനാകെ ചെയ്യേണ്ടത് അവ കണ്ടുപിടിക്കുക മാത്രം.
ആഭരണചെപ്പ് തിരയാന്‍ ഞാന്‍ എതാണ്ട് മൂന്നാഴ്ചക്കാലം ചിലവിട്ടു. സെമിത്തേരിക്ക് കുറച്ചു കിലോമീറ്റര്‍ അകലെ തെരുവോരത്തുള്ള ഹോട്ടലില്‍ തങ്ങി. എല്ലാ രാത്രികളിലും അതുവഴി പോകുന്ന കാറുകളുടെ മൂളക്കങ്ങള്‍ ഞാന്‍ കേട്ടു. വലിയ റിഗ് എഞ്ചിനുകള്‍ ഇരമ്പുന്നതിന്റെ ശബ്ദം ചിലപ്പോള്‍ ഭൂകമ്പമാണോ എന്ന് തോന്നിപ്പിക്കുംവിധം ജനലുകളില്‍ വന്നു പതിച്ചു. ഉറക്കമില്ലാത്തവയായിരുന്നു എന്റെ രാത്രികള്‍. മോതിരങ്ങള്‍ കാത്തിരിക്കുന്നു. എന്നും അതിരാവിലെ ഞാന്‍ ഹോട്ടല്‍ വിട്ടുപോകും. സന്ധ്യയ്ക്ക് മടങ്ങിച്ചെല്ലും. ഞാനൊരു ചിട്ടയോടെ പ്രവര്‍ത്തിക്കുന്നവളായി. അതുമാത്രമായിരുന്നു രക്ഷ. ഞാന്‍ തെക്കുപടിഞ്ഞാറന്‍ മൂലയില്‍ നിന്ന് വടക്ക്-കിഴക്കിലേക്ക് പണിപ്പെട്ടു നീങ്ങി. തകര്‍ന്ന ചില്ലുകളിലൂടെ, അല്ലെങ്കില്‍ ഒരിക്കല്‍ ഡോറുകളുണ്ടായിരുന്ന ദ്വാരങ്ങളിലൂടെ ഞാന്‍ ഞെരുങ്ങിക്കയറി. ആഭരണച്ചെപ്പ് കാറിന്റെ അകത്ത് എവിടെയെങ്കിലുമുണ്ടോയെന്ന് പരതി. ഗ്ലൗസ് അറകളിലാണ് തുടക്കം. ചിലപ്പോള്‍ മുഴുവന്‍ ഡാഷ്‌ബോര്‍ഡും പൊയ്‌പ്പോയിരുന്നു. മറ്റ് ചിലപ്പോള്‍, ആളുകള്‍ ഇത്തരത്തില്‍ ഒന്ന് ഇല്ലായെന്ന മട്ടില്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ഞാന്‍ കണ്ടെടുത്തു; കഫെറ്റേറിയ ചീട്ടുകള്‍, പ്രണയക്കുറിപ്പുകള്‍, പലചരക്കു പട്ടികകള്‍, നാണയങ്ങള്‍, ഒരു കെട്ട് ചീട്ട്, തകര്‍ന്ന ഒരു കൂട്ടം സണ്‍ഗ്ലാസുകള്‍. എന്നാല്‍ ഒരൊറ്റ ഗ്ലൗസും അതിലുണ്ടായിരുന്നില്ല. വസ്തുക്കളുടെ യഥാര്‍ത്ഥ ഉപയോഗം നോക്കി കാര്‍ നിര്‍മാതാക്കള്‍ പേരുകള്‍ ശരിക്കും പുതുക്കേണ്ടതുണ്ട്. ഗ്ലൗസ് അറയുടെ പേര് ഉദാഹരണത്തിന് ജംഗ് അറയെന്നു വിളിക്കാം.
ഞാന്‍ നിലത്തെ ചവിട്ടികള്‍ക്കടിയിലും തിരഞ്ഞു. മിക്ക കാറുകള്‍ക്കും നിലംചവിട്ടികള്‍ ഉണ്ടായിരുന്നില്ല. ചട്ടക്കൂട് തകര്‍ന്ന കാറിനുള്ളില്‍ കാട്ടുചെടികള്‍ വളര്‍ന്ന് വളയചക്രങ്ങള്‍- അങ്ങനെ ഒന്ന് എന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍-നിന്നയിടത്തുകൂടി  അങ്ങോട്ടുമിങ്ങോട്ടും ചുറ്റിപ്പിണഞ്ഞ് സൂര്യവെളിച്ചം തേടി നീങ്ങി. ചിലതില്‍ കാട്ടുചെടികള്‍ എമര്‍ജന്‍സി ബ്രേക്കിന്റെ അവിടെ കെട്ടുപിണഞ്ഞു കിടന്നു. അത്യന്തികമായ ആടിയന്തരഘട്ടം വന്നപ്പോള്‍, പ്രവര്‍ത്തിക്കാത്ത, അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതിരുന്ന എമര്‍ജന്‍സി ബ്രേക്കുകള്‍ എത്ര പ്രയോജനരഹിതമായി ഡ്രൈവര്‍ക്ക് തോന്നിയിരിക്കണം. ആ ഡ്രൈവറുടെ അവസാന നിമിഷങ്ങള്‍ ഞാന്‍ സങ്കല്‍പ്പിച്ചു. കാര്‍ റോഡിലൂടെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗത്തില്‍  വളഞ്ഞുപുളഞ്ഞു നീങ്ങുന്നു, വിയര്‍ത്തുകൊണ്ട്, പ്രാര്‍ത്ഥിച്ച് അയാള്‍, ആ പാവം ആത്മാവ്, എമര്‍ജന്‍സി ബ്രേക്ക് പിടിച്ചു വലിക്കുന്നു. എന്നാല്‍ അത് അനങ്ങുന്നുപോലുമില്ല. അവിടെയുണ്ടായിരുന്ന മറ്റൊരു കാറിന്റെ ഭാഗങ്ങള്‍ ഒരു പേര് മാറ്റം അര്‍ഹിക്കുന്നുണ്ട്: പാര്‍ക്കിംഗ് ബ്രേക്ക് എന്നതാവും കൃത്യമായി ചേരുക.
ട്രങ്കുകള്‍ തിരയുന്നതായിരുന്നു ഏറ്റവും പാട്. ഒരു കാര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട് കിടന്നാല്‍, ആക്രിപെറുക്കുന്നവര്‍ ട്രങ്കിന്റെ ഉള്ളിലെന്താണ് എന്നാണ് ആദ്യം നോക്കുക. പക്ഷേ, പല കാറുകളുടെയും ട്രങ്കുകള്‍ തകര്‍ക്കപ്പെട്ടിരുന്നതിനാല്‍, കൃത്യമായ ഉപകരങ്ങള്‍ ഇല്ലാതെ ഒരാള്‍ക്കും തുറക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഞാന്‍ പട്ടണത്തില്‍ പോയി ഒരു ഈര്‍ച്ചവാളും സ്‌ക്രൂ ഡ്രൈവറും എനിക്കാവശ്യം വരുമെന്ന് തോന്നിയ മറ്റ് ചില ഉപകരണങ്ങളും വാങ്ങിക്കൊണ്ടുവന്നു. ഡോറില്‍  ഞാന്‍ ഈച്ചവാള്‍ വച്ച നിമിഷം പൊടിഞ്ഞുപോകുന്ന വിധത്തില്‍ തുരുമ്പിച്ചതായിരുന്നു ഒരു കാര്‍. അതില്‍ നിന്ന് തുരുമ്പിന്റെ തവിട്ട് നിറമുള്ള പൊടികള്‍ അവിടെയൊക്കെയും കുറച്ചൊക്കെ എന്റെ മുഖത്തുമായി തെറിച്ചു വീണു. മാനസിക ധൈര്യത്തിനായി അടുത്ത ദിവസം രാവിലെ ഹാര്‍ഡ് വെയര്‍ കടയില്‍ ചെന്ന് ഞാന്‍ സുരക്ഷയ്ക്കുള്ള ഉണ്ടകണ്ണടകള്‍ വാങ്ങി.
മിക്ക കാറുകളുടെയും ഉപയോഗമുള്ള ഭാഗങ്ങള്‍ മുമ്പേ തന്നെ ആളുകള്‍ ഊരിമാറ്റിയിട്ടുണ്ട്.  ചിലപ്പോള്‍ തിരിയുന്ന വൈപ്പര്‍, ഡ്രൈവറുടെ വശത്തുള്ള തീര്‍ച്ചയായും തകര്‍ന്ന കണ്ണാടി, നിര്‍മാണ മുദ്രകള്‍ എന്നിവ ഞാന്‍ കണ്ടു. ചല കാറുകളില്‍ അപ്പോഴും ലൈസന്‍സ് പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. ആര്‍ക്കും ഒന്നിനും വിലയില്ല. ചില കാറുകള്‍ ഏതാണ് അകം ഏതാണ് പുറം എന്നു പറയാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നിരുന്നു. ഒന്നിന്റെ ദേഹത്ത് നല്ല പരുക്കുണ്ടായിരുന്നു. അത് ഏതാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മറ്റുള്ളവ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. ഒരു നീല പ്ലൈമത്തിന്റെ പുറത്ത് ചെറിയ പോറലേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അതിന്റെ തിളങ്ങുന്ന ലോഹ ഭാഗങ്ങള്‍ ആരോ എടുത്തുകൊണ്ടുപോയിരുന്നു. ഒരു വെള്ള മാലിബിന്റെ ശോഷിച്ചുകൊണ്ടിരുന്ന ആത്മാവ് മൂടിക്ക് കീഴില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കരുതുറ്റ വി 8 നുവേണ്ടി കൊതിക്കുന്നുണ്ടായിരുന്നു. നാല് വാതിലുള്ള സെഡാന്‍, ചിലപ്പോള്‍ ഡാറ്റ്‌സണുമാവാം, ഇന്ന്, മറ്റ് അയവങ്ങള്‍ സംഭാവന ചെയ്യാനുള്ള ആരുടെയോ സൗമനസ്യംകാത്ത് പുറംതോടുമാത്രമായി കിടന്നു. വളരെ മുമ്പേ മൃതശരീരമായി വിറങ്ങലിച്ചു കിടന്ന ഒരു ഓപലിന് പുറംഭാഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; മിന്നല്‍ വീശുന്ന അതിന്റെ വേറിട്ട മുദ്ര അതിലപ്പോഴും ഘടിപ്പിക്കപ്പെട്ടിരുന്നു.
തീര്‍ച്ചയായും അതിന്റെ സീറ്റുകള്‍, എഞ്ചിന്‍, സ്റ്റിയറിംഗ് വളയം എല്ലാം പോയിരുന്നു. ഞാന്‍ ആ കാറിലും മോതിരങ്ങളാണ് പ്രത്യേകമായി തിരഞ്ഞത്. നിലത്തെ ചവിട്ടിയിലുള്ള ഇരുണ്ട പാടുകള്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഞാന്‍ പ്രതീക്ഷിച്ചപോലെ അത് രക്തക്കറായാവാനിടയില്ല. രക്തത്തിന് ഒരു കുഴപ്പവുമില്ലാതെ, ഈ നിര്‍ദയമായ മരുഭൂ കാലാവസ്ഥയില്‍ നിലനില്‍ക്കാനാവില്ല.
ആദ്യദിവസം ഞാന്‍ മുമ്പ് ചുവന്ന റാംബ്ലര്‍ ആയിരുന്ന, ഒരു തുരുമ്പ് കൂമ്പാരത്തിനു മേല്‍ കയറി. ഏതോ പാട്ടക്കഷണം കൊണ്ട് എന്റെ തുടയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴമുള്ള മുറിവുണ്ടാക്കി. അതെന്റെ ജീന്‍സ് തുളച്ച് തൊലിയിലേക്ക് കുത്തിക്കയറുകയായിരുന്നു. പട്ടണത്തിലെ ഫാര്‍മസിസ്റ്റ് ടെറ്റ്‌നസിന്റെ കുത്തിവയ്പും കാശിനല്ലാതെ ചില ഉപദേശ വാക്കുകളും നല്‍കി. '' അത് സ്ത്രീകള്‍ക്ക് പറ്റിയ ഇടമില്ല. വേണ്ട പാര്‍ട്‌സ്‌കള്‍ കിട്ടാന്‍ ശരിയായ ഡീലര്‍മാരെ സമീപിക്കുന്നാതാണ് നിനക്ക് നല്ലത്''. ഞാന്‍ കാര്‍ പാര്‍ട്‌സുകളല്ല തിരയുന്നത് എന്നൊന്നും വിശദീകരിക്കാന്‍ പോയില്ല. ഇനി അതിനാണെങ്കില്‍ തന്നെ അതും ഞാന്‍ കണ്ടെത്താന്‍ പോകുന്നില്ല.
സെമിത്തേരിയുടെ വടക്കുകിഴക്കന്‍ മൂലയില്‍ നിന്നാണ് തുടങ്ങിയിരുന്നതെങ്കില്‍ തിരച്ചില്‍ രണ്ടാഴ്ച മുമ്പ് തീര്‍ന്നേനെ. എട്ടുകാറുകള്‍ക്കപ്പുറമായിരുന്നു അത്. ഒടുവില്‍ ചെല്ലുമ്പോള്‍ അപ്പോഴും തിളങ്ങിക്കൊണ്ട്, തൊട്ടുരുമ്മി മോതിരങ്ങള്‍ ആ ആഭരണപ്പെട്ടിയിലുണ്ടായിരുന്നു. നീല ഗാലക്‌സിയുടെ ഡ്രൈവറുടെ വശത്തെ വാതില്‍ ഞാന്‍ വലിച്ചുതുറന്നപ്പോള്‍ കറുത്ത ചെറിയചെപ്പ് പാഴ്‌ച്ചെടികള്‍ക്കുമേലേക്കു വീണു. കാര്‍ തലകുത്തി മറിഞ്ഞപ്പോഴോ വലിച്ചിഴച്ചുകൊണ്ടുവന്നപ്പോഴോ ആഭരണചെപ്പ് വാതിലിന്റെ വശത്തെ അറയിലോ മറ്റോ ഉറച്ചുപോയതാവണം. ഞാന്‍ തുറന്നപ്പോള്‍  അവിടെ നിന്ന് വിട്ടുപോന്നതാവാം. ചെപ്പ് കയ്യിലെടുത്ത്, ഞാന്‍ കാര്‍ പരിശോധിച്ചു; ശേഷിച്ചിരുന്ന ഓരോ ഇഞ്ചും. ഡ്രൈവറുടെ സീറ്റില്‍ ഇരുണ്ട തവിട്ട് അടയാളമുണ്ടായിരുന്നു. അതായിരിക്കണമെന്നുമില്ല. ഈ ചൂടില്‍ അതാവാന്‍ വഴിയില്ല. ഈ ചൂടില്‍ ഒന്നും അതിജീവിക്കില്ല.
മുഴുവന്‍ സെമിത്തേരിയും നന്നായി കാണാന്‍ ഞാന്‍ ചളുങ്ങിത്തകര്‍ന്ന ഒരു പിക്ക്-അപ്പ് ട്രക്കിന്റെ പിറകുവശത്ത് കയറി. പാട്ടക്കഷണങ്ങളുടെ കൂമ്പാരം, തകര്‍ന്ന ചില്ലുകള്‍. എന്റെ ഉദ്ദ്യേശം മോതിരങ്ങള്‍ കണ്ടെടുത്ത്, അവയെ കാബോ സാന്‍ ലുക്കാസില്‍ കൊണ്ടുചെന്ന് കടലിലെറിയണമെന്നായിരുന്നു. പക്ഷേ, അതൊരു വിസ്മൃതിയാവില്ല. ഇവിടെ, ഇതാണ് വിസ്മൃതി. ഓസ്‌കറിന്റെ അവസാന ആഗ്രഹം പൂര്‍ത്തികരിക്കാന്‍ ഞാന്‍ സന്നദ്ധയായിരുന്നു. അതിനാല്‍ ഞാന്‍ ആ മോതിരങ്ങള്‍ ഗാലക്‌സിലേക്കു തിരികെയിട്ടു.


മൊഴിമാറ്റം: ബിജുരാജ്




മരിയ അമ്പാരോ എസ്‌കാന്‍ഡന്‍

ലാറ്റിന്‍-അമേരിക്കയിലെ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് മെക്‌സിക്കോക്കാരിയായ മരിയ അമ്പാരോ എസ്‌കാന്‍ഡന്‍. ചുരുങ്ങിയ കാലത്തിനിടയില്‍ നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാ രചയിതാവ് എന്ന നിലകളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയെടുത്തു. ആദ്യ കൃതി ' എസ്‌പെരാന്‍സാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ്' എണ്‍പത്തഞ്ചു രാജ്യങ്ങളിലെ ഇരുപതില്‍പ്പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 'എസ്‌പെരാന്‍സയുടെ പുണ്യാളന്‍മാര്‍' എന്ന പേരില്‍ ആ നോവല്‍ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (വിവ: ബി.മുരളി). പുതിയ നോവല്‍ 'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി'യാകട്ടെ ഇതുവരെ 12 ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. എണ്‍പതിനായിരത്തിലധികം കോപ്പികള്‍  വിറ്റഴിയുകയും ചെയ്തു. ആദ്യ നോവലിന്റെ ചലച്ചിത്ര ഭാഷ്യം, 'സാന്റ്റിറ്റോസ്' അന്താരാഷ്ട്ര ചലച്ചിത്രോസ്‌വങ്ങളില്‍ തിരകഥയ്ക്കുള്‍പ്പടെ 15 ലധികം അവാര്‍ഡുകളാണ് നേടിയത്.അലജാന്‍ഡറോ സപ്രിംഗല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക്, നോവലിസ്റ്റിന്റേതു തന്നെയായിരുന്നു തിരക്കഥ.
മരിയയുടെ ആഖ്യാന രീതിയുടെ സവി ശേഷത അവ 'മാജിക്കല്‍ റിയാലിറ്റി'യാണെന്നതാണ്. അത് മാജിക്കല്‍ റിയലിസമല്ല, അതിന്റെ പരിധികള്‍ ഭേദിക്കുന്ന വാസ്തവികതയാണ്. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന  മരിയ, 1983-ല്‍ ഭര്‍ത്താവും ശില്‍പിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ താമസിക്കുന്നു.യു.സി.എല്‍.എ. എക്‌സ്റ്റന്‍ഷണനില്‍ (കാലിഫോര്‍ണിയ) സര്‍ഗ്ഗാത്മക രചനയില്‍ പരിശീലനം നല്‍കുന്ന അധ്യാപികയാണ്. ബ്രസീല്‍, മെക്‌സിക്കോ, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ നടക്കുന്ന രാജ്യാന്തര സിനിമാ-എഴുത്ത് പരിശീലന ശില്‍പശാലകളുടെ ഉപദേശകയുമാണ്.


ഫോട്ടോ ക്യാപ്ഷന്‍:  അമേരിക്കയിലെ ഒരു ഓട്ടോമൊബൈല്‍ സെമിത്തേരി. കഥാകൃത്ത് തന്നെ പകര്‍ത്തിയതാണ് ഈ ദൃശ്യം.

Tuesday, March 23, 2010

Two South African Poems- Published: boolokakavitha

http://boolokakavitha.blogspot.com/2010/03/blog-post_21.html


                   മൊഴിമാറ്റംബിജുരാജ്
രണ്ട് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍ 


ക്‍ജഫില ഒയ മഗോഗോഡി

ഓടുന്ന ഭക്ഷണം

മുത്തശ്ശി പറയുമായിരുന്നു
ഓടുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന്.
പക്ഷേ ഈ ദിനങ്ങളില്‍ പാത്രങ്ങള്‍ക്ക്
കാലുകള്‍ മുളച്ചിരിക്കുന്നു
ഭക്ഷണം ഓടിക്കൊണ്ടിരിക്കുന്നു.
ആവശ്യക്കാരനില്‍ നിന്ന്
അത്യാഗ്രഹിയിലേക്ക്.

അരങ്ങ്

ദൈവം ഉണ്ടായിരുന്നു
ഇവിടെ.
ഓടിയകന്നു.
കവി അരങ്ങിലേക്ക്
വന്നപ്പോള്‍.

ക്‍ജഫില ഒയ മഗോഗോഡി 1968 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹെന്നസ് ബര്‍ഗില്‍ ജനിച്ചു.ജാസ് സംഗീതകാരന്‍,കവി,നാടക സംവിധായകന്‍,അധ്യാപകന്‍,എന്നീ നിലകളില്‍ പ്രശസ്തന്‍.വിറ്റ്വാട്ടേഴ്സ് സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.രാജ്യാന്തര ഷോകളില്‍ നാടകവും സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.‘ദ കോണ്ടം കം’,‘ഔട്ട് സ്പോക്കണ്‍’,‘ഐ മൈക്ക് വാട്ട് ഐ ലൈക്ക്’ എന്നിവയാണ് കൃതികള്‍.

Palastine Poem|Nathalie Handal- Published in Boolokakavitha-

 http://boolokakavitha.blogspot.com/2010/03/blog-post_21.html

മൊഴിമാറ്റം  ബിജുരാജ്
      ഫലസ്തീന്‍ കവിത
നദാലി ഹന്‍‌ദാല്‍  


ബെത്‌ലെഹേം

രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു.
മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി;
വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയേയും പട്ടണത്തേയും കാത്തുവെച്ചു.
ഞാന്‍ ബെത്‌ലെഹേം കണ്ടു.
എല്ലാം പൊടി നിറഞ്ഞ ഒഴിഞ്ഞ പട്ടണം.
ഒരു വാര്‍ത്താപത്രത്തിന്റെ കീറിയ ശകലം
അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും എവിടെയായിരുന്നിരിക്കും?
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു.
എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം-
എന്റെ മുത്തശ്ശന്‍ വന്നയിടം?
കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി.
ഒലിവുമരങ്ങളും കണ്ണീരും ഓര്‍മ്മിക്കുന്നത് തുടര്‍ന്നു.
ഞാന്‍ പട്ടണത്തിലൂടെ നടന്നു.
വെള്ളമേല്‍ക്കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ.
അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘നിങ്ങളല്ലേ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?‘
എന്നെ ഒന്നു നോക്കിയ ശേഷം അയാള്‍ അവിടം വിട്ടുപോയി.
ഞാനയാളെ പിന്തുടര്‍ന്നു-
എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ചോദിച്ചു?
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി അറിഞ്ഞു;
തന്റെ കാല്‍ച്ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍
അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു.

മൊഴിമാറ്റം:ബിജുരാജ്

ഫലസ്തീന്‍ കവിയും എഴുത്തുകാരിയും നാടകകൃത്തുമാണ് നദാലി ഹന്‍‌ദാല്‍.1969ല്‍ ഹെയ്തിയില്‍ ജനിച്ചു.ബെത്‌ലെഹേമില്‍ നിന്നുള്ളവരാണ് അച്ഛനും അമ്മയും.യൂറോപ്പ്,അമേരിക്ക,കരീബിയ,ലാറ്റിന്‍ അമേരിക്ക,അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചു.ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ചിലത് നിര്‍മ്മിക്കുകയും ചെയ്തു.വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.‘ലൌ ആന്‍ഡ് സ്ട്രെയിഞ്ച് ഹോഴ്സസ്‘,‘ദ ലിവ്സ് ഓഫ് റെയ്‌ന്‍‘,‘ദ നെവര്‍ ഫീല്‍ഡ്’ തുടങ്ങിയവയാണ് കൃതികള്‍.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.